മോഡലുകളുടെ അപകട മരണം; ഡിവിആർ കണ്ടെത്താനായില്ല, പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ചു

കൊച്ചി:കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരച്ചിൽ നടത്തിയത്.

ഹാർഡ് ഡിസ്ക് കണ്ടെത്താനാകാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ പരിശോധന അവസാനിപ്പിച്ചു. അഞ്ച് മണിക്കൂറോളമാണ് സ്കൂബാ ടീം ഇവിടെ തിരച്ചിൽ നടത്തിയത്. മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഫയർ ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീമാണ് പരിശോധന നടത്തിയത്. ഡിവിആർ എറിഞ്ഞതായി ജീവനക്കാർ കാണിച്ചുകൊടുത്ത ഭാഗത്തായിരുന്നു പരിശോധന. ശക്തമായ ഒഴുക്കും ചെളിയുമുള്ള ഇടമായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു.

ഡിവിആർ യഥാർഥത്തിൽ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. അതിനായി ഹോട്ടൽ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പോലീസ് പരിശോധന നടത്തും. അതോടൊപ്പം ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരേയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം പേരാണ് ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News