ഒളിഞ്ഞു നോക്കിയെന്ന് ആരോപണം; റാന്നിയിൽ യുവാവിനെ നഗ്നനാക്കി കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി ആൾക്കൂട്ട ആക്രമണം

റാന്നി: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ചു പുല്ലമ്പള്ളി സ്വദേശിക്ക് ആൾക്കൂട്ട മർദനം. വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കയറുപയോഗിച്ചു കൂട്ടിക്കെട്ടിയാണ് അതിക്രൂരമായി മർദിച്ചത്. 7നു രാത്രി 11.30ന് ആണു സംഭവം. വർഗീസ് മാത്യുവിനാണു (ബിജു–56) തന്റെ വീട്ടിൽനിന്നു രണ്ടുകിലോമീറ്റർ മാത്രം അകലെയായി ചെമ്പൻമുഖത്തുവച്ച് മർദനമേറ്റത്.

ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മർദിച്ചവർ തന്നെയാണു ദൃശ്യങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നാണു സൂചന. ഇയാളുടെ മുഖത്ത് ശക്തമായി അടിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. മർദനമേറ്റു നിലത്തു വീണ ഇയാളെ ആൾക്കൂട്ടം നിലത്തിട്ടു ചവിട്ടി. കരഞ്ഞുകൊണ്ടു താൻ മോഷ്ടിക്കാൻ വന്നതല്ലെന്നു ഇയാൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.

മർദനമേറ്റു ചോരയൊലിച്ചു കിടന്ന വർഗീസ് മാത്യുവിനെ റാന്നി പൊലീസ് എത്തിയാണു റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം.

മൊഴി എടുക്കാനെത്തിയ റാന്നി പൊലീസിനോടു ബിജു പരാതിയില്ലെന്നാണു പറഞ്ഞത്. എങ്കിലും മൊഴിയെടുത്തെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. വീട്ടിൽ ഒളിഞ്ഞു നോക്കിയതിനു വീട്ടുകാരുടെ പരാതിയിൽ ബിജുവിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News