അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ടയും കല്ലും എറിഞ്ഞ് പ്രതിഷേധം;കള്ളന്‍, കള്ളന്‍ എന്ന് വിളിച്ചുകൂവി ജനക്കൂട്ടം; ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതെന്ന് ആരോപണം

കള്ളന്‍, കള്ളന്‍ എന്ന് വിളിച്ചുകൂവി ജനങ്ങള്‍;  അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ടയും കല്ലും എറിഞ്ഞ് പ്രതിഷേധം;  ഇതെല്ലാം ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതെന്ന് ആരോപണം;  ആശങ്ക അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സോനാര്‍പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ജനറല്‍ സെക്രട്ടറിയും എം.പി.യുമായ അഭിഷേക് ബാനര്‍ജിക്ക് നേരെ വന്‍ ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമങ്ങളില്‍ ഇരയായവരുടെ കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ ‘കള്ളന്‍, കള്ളന്‍’ എന്ന് വിളിച്ചുകൂവി അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ടയും കല്ലുകളും എറിയുകയായിരുന്നു.

പെട്ടെന്നുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പിന്നീട് പൊലീസും കേന്ദ്രസേനയും അടിയന്തരമായി ഇടപെട്ടാണ് അഭിഷേക് ബാനര്‍ജിയെ സുരക്ഷിതമായി സംഭവസ്ഥലത്തു നിന്നും മാറ്റിയത്. തന്റെ സന്ദര്‍ശനത്തെക്കുറിച്ച് മുന്‍കൂട്ടി ഔദ്യോഗികമായി അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രാദേശിക പൊലീസ് വേണ്ടത്ര രീതിയില്‍ സഹകരിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് ആരോപിച്ചു.

തനിക്ക് നേരെ നടന്ന ആക്രമണം ബി.ജെ.പി ബോധപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്ന് അഭിഷേക് ബാനര്‍ജി തുറന്നടിച്ചു. ‘ഇതെല്ലാം ബി.ജെ.പി പൂര്‍ണ്ണമായി സ്പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമാണ്. ഇതാണോ ബി.ജെ.പിയുടെ ജനാധിപത്യം? തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പോലും ആയിട്ടില്ല, പക്ഷേ ക്രമസമാധാനം തകര്‍ന്നിട്ടും സ്ഥലത്ത് പൊലീസിനെ കൃത്യമായി കാണാനില്ല,’ അദ്ദേഹം പറഞ്ഞു. വെറുമൊരു പ്രതിഷേധമല്ല, മറിച്ച് തന്നെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ അക്രമം അരങ്ങേറിയതെന്നും സംഭവങ്ങളുടെ കൃത്യമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.

അഭിഷേക് ബാനര്‍ജിയുടെ സുരക്ഷയിലുണ്ടായ ഗുരുതര വീഴ്ചയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ടി.എം.സി രാജ്യസഭ എം.പി ഡെറിക് ഒബ്രിയാനും രംഗത്തെത്തിയിട്ടുണ്ട്. ‘ബി.ജെ.പി ഗുണ്ടകള്‍ കൊലപ്പെടുത്തിയ ഒരുകുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോയ പ്രതിപക്ഷ പാര്‍ട്ടി നേതാവിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ വലിയ അപകടത്തിലാണ്. സംസ്ഥാനത്ത് എവിടെയാണ് പോലീസ്? വോട്ടെണ്ണല്‍ ദിവസം മുതല്‍ അദ്ദേഹത്തിന്റെ സുരക്ഷ പെട്ടെന്ന് പിന്‍വലിച്ചത് എന്തുകൊണ്ടാണ്? ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി കൃത്യമായ മറുപടി പറയണം,’ ഒബ്രിയാന്‍ എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News