പദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ സ്വർണം കണ്ടെത്തി; ക്ഷേത്രവളപ്പിലെ മണലിൽ ഉപേക്ഷിച്ചനിലയിൽ

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ സ്വർണം തിരികെക്കിട്ടി. ക്ഷേത്രത്തിനുള്ളിലെ മണൽപ്പരപ്പിൽനിന്നാണ് സ്വർണം തിരികെക്കിട്ടിയത്. ബോംബ് സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണം മണലിൽ എങ്ങനെ എത്തി എന്ന് കണ്ടെത്താനായിട്ടില്ല.

അതീവ സുരക്ഷയുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കഴിഞ്ഞദിവസമാണ് 13 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വ്യാപകമായ അന്വേഷണം തുടരുന്നതിനിടെയാണ് മണലിൽനിന്ന് സ്വർണം കണ്ടെത്തിയത്.

ശ്രീകോവിലിലെ വാതിലില്‍ പൂശാനായി കരുതിയിരുന്ന സ്വര്‍ണമായിരുന്നു ഇത്. ശനിയാഴ്ച രാവിലെയാണ് സ്വർണം കാണാതായതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. തുടർന്ന് ക്ഷേത്ര ജീവനക്കാരെയടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കണ്ടെത്താൻ സാധിച്ചിരുന്നില്ല. സിസിടിവ പരിശോധിച്ചു നോക്കിയെങ്കിലും മോഷണ ശ്രമങ്ങളൊന്നും നടന്നതായുള്ള വിവരം ലഭിച്ചില്ല.

തുടർന്ന് പോലീസും ബോംബ് സ്ക്വാഡും ക്ഷേത്ര ജീവനക്കാരും ചേർന്ന് ക്ഷേത്രത്തിന്റെ പരിസരം മുഴുവൻ പരിശോധിക്കുകയായിരുന്നു. ഈ തിരച്ചിലിലാണ് സ്വർണം കണ്ടെത്തിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം എങ്ങനെ മണൽപ്പരപ്പിൽ എത്തി എന്നകാര്യം ദുരൂഹമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News