കോഴിക്കോട്: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്.
കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിചയപ്പെട്ടതെന്നാണ് യുവാവ് അക്ബർ റഹീം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടികളെ യുവാവ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങി. പൊലീസ് നിർദ്ദേശ പ്രകാരം നിലവില്‍ ഇയാള്‍ മുംബൈയില്‍ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ ട്രെയിൻ മാർഗമാണ് മുംബൈയിലേക്ക് പോയത്. കുട്ടികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെനിന്ന് ട്രെയിൻ മാർഗ്ഗം മുംബൈ സിഎസ്ടി യില്‍ എത്തിയെന്നാണ് വിവരം. കുട്ടികള്‍ മുംബൈ സി എസ് ടി യില്‍ നിന്നും ഇപ്പോള്‍ പനവേലിലേക്ക് പോയതായി സംശയം. പനവേലില്‍ നിന്നും പത്തുമണിക്കും പത്തരയ്ക്കുമായി രണ്ട് ട്രെയിനുകള്‍ ഇനി കേരളത്തിലേക്ക് പുറപ്പെടാനുണ്ട്. ഈ ട്രെയിനുകളില്‍ പോകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. മലയാളി അസോസിയേഷനുകള്‍ പനവേലില്‍ തിരച്ചിൽ നടത്തുകയാണ്. സമീപമുള്ള സലൂണില്‍ പെണ്‍കുട്ടികള്‍ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. മുംബൈ മലയാളി അസോസിയേഷന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെ ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്കു ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പോലിസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. സ്‌കൂള്‍ യൂണിഫോം മാറിയ വിദ്യാര്‍ഥിനികളെ മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് കണ്ടത്. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍നിന്നു കാണാതാകുന്നതിനു മുന്‍പ് രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് കോള്‍ വന്നതായി പോലിസ് പറയുന്നുണ്ട്.
മൂവരും നേത്രാവതി എക്‌സ്പ്രസ്സിലാണ് പന്‍വേലില്‍ എത്തിയത്. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

