ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം അയല്‍വീട്ടില്‍ കുഴിച്ചിട്ട നിലയില്‍

ലക്‌നൗ: ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം അയൽവീട്ടിൽ കുഴിച്ചിട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് സംഭവം. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയ പെണ്‍കുട്ടി ജോലിക്കിടെ വെള്ളം കുടിക്കാനായി അയല്‍വീട്ടിലേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഇതിനെ തുടർന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല

വെള്ളം കുടിക്കാനായി കുട്ടി പോയ വീട്ടല്‍ തിരച്ചില്‍ നടത്തിയെങ്കിലും മദ്യപിച്ച യുവാവിനെ മാത്രമാണ് അവിടെ കണ്ടെത്താനായത്. ഇതിനു പിന്നാലെ പോലീസിൽ പരാതി നൽകി. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന വയലില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ ഒരു മൃതദേഹം കുഴിച്ചിട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരും നാട്ടുകാരും അവിടെ എത്തി. വീടിന്റെ പരിസരത്ത് പുതിയ കുഴി എടുത്തതായി കണ്ടെത്തിയ ഗ്രാമവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. വെള്ളം കുടിക്കാന്‍ എത്തിയ വീട്ടിലെ യുവാവ് മകളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടതാണെന്ന് പിതാവ് ആരോപിച്ചു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ വീട്ടില്‍ അച്ഛനും മകനുമാണ് താമസിക്കുന്നത്. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനെ ഷിംലയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News