മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത

ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും.ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും വാർത്താ ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോഗ്രാം ഉയർത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വർണം നേടിയത്. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആന്റ് ജെർക്കിൽ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയർത്തിയത്. 194 കിലോഗ്രാമുമായി ഇൻഡൊനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വാഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News