മധ്യപ്രദേശില്‍ കമല്‍നാഥ്‌ സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു,പാർട്ടിക്കുള്ളിലെ വിമത നീക്കത്തിൽ ആടിയുലഞ്ഞു കോൺഗ്രസ്

ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ കമല്‍നാഥ്‌ സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു. വിമതനീക്കം ശക്‌തിപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 18 എം.എല്‍.എമാര്‍ പ്രത്യേക വിമാനത്തില്‍ ബംഗളുരുവിലേക്കു പറന്നതിനു പിന്നാലെ, രാത്രി ഭോപ്പാലില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ്‌ രാജിതീരുമാനം. മുഖ്യമന്ത്രിക്കാണ്‌ മന്ത്രിമാര്‍ രാജി നല്‍കിയത്‌. അനുനയനീക്കത്തിന്റെ ഭാഗമായി മന്ത്രിസഭാ പുനസംഘടനയ്‌ക്കായാണ്‌ മന്ത്രിമാരെ രാജി വയ്‌പ്പിച്ചത്‌.

ബംഗളുരുവിലേക്കു കടന്ന സിന്ധ്യപക്ഷത്തുള്ള 18 പേരില്‍ ആറു മന്ത്രിമാരുമുണ്ട്‌. ഒരാഴ്‌ച മുമ്പ് ബി.ജെ.പി. യാണ് അട്ടിമറി ശ്രമം നടത്തിയതെന്നാരോപിച്ചു ബിജെപിക്കെതിരെ കമൽനാഥ്‌ രംഗത്തെത്തിയിരുന്നു. കൂടാതെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേരാൻ ബിജെപി എംഎൽഎയെ ഭീഷണിപ്പെടുത്തു വലിയ വാർത്തയായിരുന്നു. കൂടാതെ പ്രതികാര നടപടിയായി ഇയാളുടെ റിസോർട്ട് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന വിമതനീക്കം കോണ്‍ഗ്രസിനെയും ആകെ ഉലച്ചിരിക്കുകയാണ്‌.

ഇരുനേതാക്കളുമായും കോണ്‍ഗ്രസ്‌ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്‌. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്‌. രാഹുല്‍ ഗാന്ധി ഇന്നലെരാത്രി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ എന്നിവരുമായും സിന്ധ്യ ആശയവിനിമയം നടത്തുന്നുണ്ടെന്നാണു വിവരം.സര്‍ക്കാരിനു നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്നതിനാല്‍ മുതിര്‍ന്ന നേതാവായ കരണ്‍ സിങ്‌ അടക്കമുള്ളവരെ കളത്തിലിറക്കിയാണു കോണ്‍ഗ്രസ്‌ നേതൃത്വം സിന്ധ്യയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.

16-നു നിയമസഭയുടെ ബജറ്റ്‌ സമ്മേളനം തുടങ്ങുകയാണ്‌. രാജ്യസഭയിലേക്കുള്ള മൂന്ന്‌ ഒഴിവുകള്‍ നികത്താനുള്ള തെരഞ്ഞെടുപ്പ്‌ 26-നു നടക്കും.230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 114 അംഗങ്ങളുണ്ട്‌. ഒന്നുവീതം എസ്‌.പി, ബി.എസ്‌.പി.അംഗങ്ങളുടെയും നാലു സ്വതന്ത്രരുടെയും സഹായത്തോടെ എണ്ണം 120-ല്‍ എത്തിച്ചാണു ഭരണം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഇവിടെനിന്നു രാജ്യസഭയിലെത്തിക്കാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണു വിമതനീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News