പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ എന്തുകൊണ്ട് കണ്ടില്ല? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസിന് മറുപടിയില്ലെന്ന് മന്ത്രി പി പ്രസാദ്. പ്രതിഷേധങ്ങള്‍ ജാള്യത മറയ്ക്കാനെന്നും മന്ത്രി വ്യക്തമാക്കി. കാവിക്കൊടി ഏന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല എന്നും ചോദിച്ചു. സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാ പദവിയിലിരിക്കുന്ന ആള്‍ക്കാര്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ വികലമായ ഒന്നിനെ ഭൂപടത്തിന്റെ രീതിയാക്കി അവതരിപ്പിക്കുന്നത് തന്നെ തെറ്റാണ്. രാജ്ഭവനില്‍ അത്തരത്തിലല്ല ഭാരത മാതാവിനെ പ്രദര്‍ശിപ്പിക്കേണ്ടത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിനെ നമ്മള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് അതെല്ലാമെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴുള്ള പ്രതിഷേധങ്ങളെല്ലാം കാണുമ്പോള്‍ മനസിലാകുന്നത് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നാണ് പി പ്രസാദ് വ്യക്തമാക്കി.

ഭാരത മാതാവിന്റെ ചിത്രം ഔദ്യോഗികമായി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് വരുമ്പോള്‍ എന്തുകൊണ്ടാണ് അത്തരമൊരു ചിത്രം അവിടെ കാണാതെ പോകുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഭാരതമാതാവ് ഉണ്ടാകണമെന്ന് കേരള ഗവണ്‍മെന്റിന് നാളിതുവരെ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്.

ബിജെപിക്കും സംഘപരിവാറിനും നിയന്ത്രണ അധികാരമുള്ള കേന്ദ്ര ഗവണ്‍മെന്റ് പോലും അംഗീകരിക്കാത്ത ഒരു കാര്യത്തെ അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ പറയുമ്പോള്‍ പ്രതിധേഷവുമായി എന്റെയടുത്തേക്കല്ലവരേണ്ടത്. ഈ ചോദ്യങ്ങള്‍ക്ക് കേരളത്തോട് മറുപടി പറയുകയാണ് സംഘപരിവാറും ബിജെപിയും ചെയ്യേണ്ടത്. ജാള്യത മറച്ചുപിടിക്കാന്‍ വേണ്ടി അവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ മാത്രമാണ് പ്രതിഷേധം മന്ത്രി വിശദമാക്കി.

വിഷയത്തില്‍ സിപിഐക്കും സിപിഐഎമ്മിനും ഒരേ നിലപാടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൃത്യമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് പറഞ്ഞു. ഇതല്ലേ രാഷ്ട്രീയ നിലപാട്- അദ്ദേഹം ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News