ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയരുന്നു. വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ വെച്ച് മന്ത്രി ബിന്ദു കൃഷ്ണ അദ്ദേഹത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതും, അദ്ദേഹം മന്ത്രിയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
സമൂഹത്തില്‍ വലിയ രീതിയില്‍ വര്‍ഗ്ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ഒരു നേതാവിനെ കാണാന്‍ പോയ മന്ത്രിയുടെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ പരസ്യമായി രംഗത്തെത്തി. ഈ സന്ദര്‍ശനത്തെ തങ്ങള്‍ പൂര്‍ണ്ണമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ ദുല്‍ഖിഫില്‍, മന്ത്രിയില്‍ നിന്ന് ആവശ്യമായ രാഷ്ട്രീയ മാന്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കുന്നവരെ കൃത്യമായി അകറ്റി നിര്‍ത്താന്‍ നേതൃത്വത്തിന് കഴിയണമെന്നും ഫേസ്ബുക്കില്‍ കുറിച്ച തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയില്‍ നിന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മൂല്യങ്ങളുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നിവയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ബിന്ദു കൃഷ്ണ മന്ത്രിസഭയില്‍ എത്തിയപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അഭിമാനമുണ്ടായത്. എസ്എന്‍ഡിപി യോഗത്തിലെ സാധാരണക്കാരായ മനുഷ്യര്‍ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ചിട്ടുണ്ടാകാമെങ്കിലും, വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്.
ആ വിദ്വേഷ പരാമര്‍ശങ്ങള്‍ തിരുത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കപ്പുറം മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നത് ഈ കാലഘട്ടത്തില്‍ പ്രധാനമാണെന്നും ഫാസിസത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ തെരുവില്‍ പോരാടുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കേണ്ട മുതിര്‍ന്ന നേതാക്കള്‍ വിദ്വേഷം പരത്തുന്നവരെ അകറ്റി നിര്‍ത്തണമെന്നും കത്തില്‍ പറയുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മതേതര പാരമ്പര്യം മന്ത്രി കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കണമെന്നും ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രി ബിന്ദു കൃഷ്ണയുമായി വിവിധ സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങളില്‍ ദീര്‍ഘനേരം സൗഹൃദപരമായി ആശയവിനിമയം നടത്തിയെന്നും മന്ത്രിയുടെ പ്രവര്‍ത്തന മികവ് അങ്ങേയറ്റം ശ്രദ്ധേയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനകീയ വിഷയങ്ങളില്‍ മന്ത്രി കാഴ്ചവെക്കുന്ന ആത്മാര്‍ത്ഥത വലിയ കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, പൊതുപ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും ജനസേവന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ബിന്ദു കൃഷ്ണയ്ക്ക് ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുകയും ചെയ്തു.
എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മന്ത്രിക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ കൂടെനിര്‍ത്തിയതിനെതിരെ കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായി വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരെ താങ്ങിയതിന്റെ പേരില്‍ മാത്രമാണ് കേരളത്തിലെ ഒരു ‘രാജാവിന്റെ’ പദവി വരെ നഷ്ടപ്പെട്ടതെന്ന് ഓര്‍ക്കണമെന്നും ബിന്ദു കൃഷ്ണയെ പോലെയുള്ളവരുടെ പക്വതയില്ലാത്ത ഇത്തരം നടപടികള്‍ സര്‍ക്കാരിനെ മൊത്തത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മോശമാക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,
താങ്കള്‍ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങള്‍. കോണ്‍ഗ്രസ് പ്രസ്ഥാനം എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കിയത്. എന്നാല്‍, ഇന്ന് താങ്കള്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വാര്‍ത്തയും ചിത്രങ്ങളും കാണുമ്പോള്‍ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവര്‍ത്തകര്‍ക്കുള്ളത്. അത് താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങള്‍ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദര്‍ശനത്തെ ഞങ്ങള്‍ പൂര്‍ണ്ണമായി അപലപിക്കുകയും ചെയ്യുന്നു.
എസ്എന്‍ഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളില്‍ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വര്‍ഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്. ആ വിദ്വേഷ പരാമര്‍ശങ്ങള്‍ തിരുത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയില്‍ നിന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കപ്പുറം മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നത് ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും തെരുവില്‍ പോരാടുന്ന സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആവേശം നല്‍കേണ്ടത് താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണ്.
താങ്കളിലുള്ള ജനങ്ങളുടെ വലിയ പ്രതീക്ഷകള്‍ക്കും കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും ഒരു തരത്തിലും കോട്ടം തട്ടാത്ത രീതിയിലാകണം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിര്‍ത്താന്‍ താങ്കള്‍ക്ക് കഴിയണം. ഈയൊരു വിഷയം ഉള്‍ക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മതേതര പാരമ്പര്യം താങ്കള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നിലപാടുകള്‍ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നു.
Congress Minister Bindu Krishna has faced severe backlash from both within her party and social media following her recent meeting with SNDP Yogam General Secretary Vellappally Natesan. The controversy erupted after photos surfaced on Natesan’s official Facebook page showing the Minister bowing with folded hands and Natesan blessing her. Youth Congress General Secretary V.P. Dulkhifil openly condemned the visit in an open letter, stating that senior leaders should distance themselves from individuals who spread communal hatred and division, rather than chasing vote-bank politics. Meanwhile, Natesan praised the minister’s efficiency and dedication on social media, but netizens heavily trolled the post, warning the Minister that relying on such figures had cost even “kings” their political fortunes in past elections.


