തൊണ്ടിമുതല്‍ കേസ് റദ്ദാക്കണം,മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: തനിക്കെതിരായ തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്‍റെ ആവശ്യം. 

അതേസമയം  കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരാണ് സ്പെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16  കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടിയാണ് തൃശൂർ സ്വദേശിയായ ജോർജ്ജ് വട്ടുകളം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നീണ്ടുപോയതിനെ കുറിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോ‍ർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 

വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ മുഖ്യമന്ത്രിയെയും സമീപിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ആന്‍റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. 

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ.രഞ്ചു ഭാസ്ക്കറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു ആവശ്യം. ഈ അഭിഭാഷകനിൽ നിന്നും താൽപര്യ പത്രം വാങ്ങി നൽകാൻ ജോർജ്ജ് വട്ടുകുളത്തിനോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരായ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ രഞ്ചു ഭാസ്ക്കർ പറഞ്ഞു. വ്യാഴാഴ്ച കേസിലെ ഒന്നാം സാക്ഷിയായ തിരുവനന്തപുരം സെഷൻസ് കോടതിയിലെ മുൻ ശിരസ്താർ ഗോപാലകൃഷ്ണനോട് മൊഴി നൽകാൻ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News