മിനസോട്ട : യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റു മരിച്ചു. മിനസോട്ടയിലെ ജനപ്രതിനിധിയും മുൻ സ്പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് കൊല്ലപ്പെട്ടത്. മിനസോട്ട സെനറ്ററായ ജോൺ ഹോഫ്മാനും (60) ഭാര്യയ്ക്കും വെടിയേറ്റു. 2019 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ മിനസോട്ട ജനപ്രതിനിധി സഭയിലെ സ്പീക്കറായിരുന്നു മെലീസ ഹോർട്മാൻ. മെലീസയും ജോൺ ഹോഫ്മാനും ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളാണ്.
പൊലീസ് വേഷം ധരിച്ച്, പൊലീസ് വാഹനത്തിനു സമാനമായ വാഹനത്തിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജോൺ ഹോഫ്മാനും ഭാര്യയ്‌ക്കും അവരുടെ ഭവനത്തിൽ വച്ചാണ് വെടിയേറ്റത്. പിന്നാലെ അക്രമി മെലീസ ഹോർട്മാന്റെ ഭവനത്തിലെത്തി ആക്രമണം നടത്തിയെന്നും വിവരമറിഞ്ഞെത്തിയ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അക്രമിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. അക്രമി ഉപേക്ഷിച്ചു പോയ വാഹനത്തിൽ നിന്ന് മെലീസ ഹോർട്മാൻ, ജോൺ ഹോഫ്മാൻ എന്നിവരുൾപ്പെടെ നിരവധി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പേരുകൾ എഴുതിയ കുറിച്ച് കണ്ടെത്തിയെന്നും ജാഗ്രതാ നിർദേശം നൽകുകയും അവർക്ക് സുരക്ഷയൊരുക്കാൻ ക്രമീകരണം ചെയ്യുകയും ചെയ്‌തെന്ന് ബ്രൂക്ലിൻ പാർക്ക് പൊലീസ് മേധാവി മാർക്ക് ബ്രൂലി അറിയിച്ചു.
മിനസോട്ടയിലെ ദാരുണമായ സംഭവത്തെ കുറിച്ച് അറിഞ്ഞെന്നും ജനപ്രതിനിധികളെ ലക്ഷ്യമിട്ട് ബോധപൂർവം നടത്തിയ ആക്രമണമാണെന്നാണ് സൂചനയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് മിനസോട്ട ഗവർണർ ടിം വാൽസ് പറഞ്ഞു.

