കുടിയേറ്റത്തൊഴിലാളികളുടെ പലായനം:യാത്രക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി,യാത്രയില്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഉത്തരവ്

ഡല്‍ഹി: കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. കുടിയേറ്റ തൊഴിലാളികള്‍ മടങ്ങുബോള്‍ ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനങ്ങളാണ് തൊഴിലാളികളുടെ ആദ്യ ദിവസത്തെ ചുമതല വഹിക്കേണ്ടത്. യാത്രയില്‍ ഭക്ഷണം വെള്ളവും ഉറപ്പാക്കേണ്ട ചുമതല റെയില്‍വേയ്ക്ക് ആയിരിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.

തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേയും തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് സുപ്രിംകോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരോട് യാത്രക്ക് പണം ആവശ്യപ്പെട്ടിരുന്നോ സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News