ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ; കൊവിഡ് മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച വരുത്തി എം.ജി സര്‍വകലാശാല

കോട്ടയം: പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്ക് ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ നടത്തിയ എം.ജി സര്‍വകലാശാലയുടെ നടപടി വിവാദമാകുന്നു. കൊവിഡ് രോഗികള്‍ പരിശോധനക്ക് എത്തുന്ന സ്ഥലത്താണ് എം.ജി സര്‍വകലാശാല എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച് പരീക്ഷ നടത്തിയത്.

പരുമലയിലെ ആശുപത്രി കെട്ടിടമാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത്. പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികളുടെ ബികോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയാണ് ഇവിടെ നടത്തിയത്. രജിസ്ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ കോളജുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചെങ്കിലും പിന്നീട് ആശുപത്രിക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷ പാലിക്കാതെയാണ് പരീക്ഷാ നടത്തിപ്പെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി.

ആദ്യം പരുമലയിലെ ഡിബി കോളജിലും പരുമലയിലെ തന്നെ മറ്റൊരു കോളജിലും സെന്റര്‍ അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച സെന്ററുകളില്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെത്തിയെങ്കിലും മറ്റൊരു സ്ഥലത്താണ് പരീക്ഷാ കേന്ദ്രമെന്ന് പറഞ്ഞു. പരീക്ഷയ്ക്കായി എത്തിയപ്പോഴാണ് ആശുപത്രിക്കെട്ടിടമാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്.

പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്ബ് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുള്ളത്.കൊവിഡ് പരിശോധനയ്ക്കും മറ്റ് ചികിത്സയ്ക്കുമായി രോഗികള്‍ എത്തുന്ന ഇടത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ സ്ഥലം നല്‍കിയത്.ഇതുകാരണം പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളും അവരുടെ വീട്ടുകാരും കൊവിഡ് ഭീഷണിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News