കൊച്ചി: ആഴക്കടലിൽ പാക്കിസ്ഥാൻ ബോട്ടിൽനിന്ന് പിടികൂടിയത് 25,000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന രാസലഹരി. കൊച്ചിയിൽ കഴിഞ്ഞദിവസം പിടികൂടിയ ലഹരിവസ്‌തുക്കളുടെ കണക്കെടുപ്പ് 23 മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. 2,525 കിലോ മെത്താംഫെറ്റമിൻ ആണ് പിടിച്ചെടുത്തതെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു.
ഉയർന്ന ഗുണനിലവാരമുള്ള മെത്താംഫെറ്റമിൻ ആയതിനാലാണു മൂല്യം കൂടിയത്. പിടികൂടിയ ലഹരിമരുന്നും പാക്ക് പൗരനെയും തിങ്കളാഴ്ച മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും. 134 ചാക്കുകളിലായിട്ടായിരുന്നു പിടിച്ചെടുത്ത ലഹരിവസ്തുക്കൾ. ഒരു കിലോ വീതമുള്ള പാക്കറ്റുകളായിട്ടായിരുന്നു മെത്താംഫെറ്റമിൻ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കി.
കടന്നുകളഞ്ഞ 2 ബോട്ടുകൾ കണ്ടെത്തുന്നതിനായി ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. ആദ്യം 15,000 കോടിയുടെ ലഹരിവസ്‌തുക്കളാണ് പിടിച്ചെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ.
രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നേവിയും എൻസിബിയും അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണു വൻതോതിൽ രാസലഹരി കണ്ടെത്തിയത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട റാക്കറ്റ് ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരികടത്തു വർധിച്ചതോടെ ‘ഓപ്പറേഷൻ സമുദ്രഗുപ്ത’യെന്ന പേരിൽ എൻസിബിയും നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കി.