പശ്ചിമേഷ്യൻ സംഘർഷം: മെറ്റയുടെ വമ്പൻ ഇന്റർനെറ്റ് കേബിൾ പദ്ധതി ‘2Africa’ പ്രതിസന്ധിയിൽ അണ്ടർവാട്ടർ കേബിൾ പദ്ധതി നിർത്തിവെച്ച് മെറ്റ

ടെക് മുന്നേറ്റങ്ങളെയും ബാധിച്ച് സംഘർഷം: അണ്ടർവാട്ടർ കേബിൾ പദ്ധതി നിർത്തിവെച്ച് മെറ്റ

കാലിഫോർണിയ: രംഗത്തെ വൻമുന്നേറ്റത്തിന് അടിത്തറ പാകുമെന്ന് കരുതപ്പെടുന്ന വമ്പൻ പദ്ധതികളെയും ബാധിച്ച് പശ്ചിമേഷ്യയിലെ സംഘർഷം. ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ 2Africa അണ്ടർവാട്ടർ കേബിൾ പദ്ധതി നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ. 45,000 കിലോമീറ്റർ നീളമുള്ള ഈ കേബിൾ സംവിധാനത്തെ ഒമാൻ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഇറാഖ്, പാകിസ്ഥാൻ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ലാൻഡിങ് സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള നീക്കമാണ് ഇതോടെ തടസപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇറാൻ, അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കിടയിലുള്ള സംഘർഷം മേഖലയെ ആകെ ബാധിച്ചതിനാൽ ഫ്രഞ്ച് കരാർ കമ്പനിക്ക് പ്രവർത്തനം തുടരുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളത്. ഇതാണ് പദ്ധതി നിർത്തിവെക്കാനുള്ള കാരണം.

ഫ്രെഞ്ച് കമ്പനിയായ അൽകാടെൽ സബ്മറൈൻ നെറ്റ്‌വർക്‌സിനാണ് കേബിൾ സ്ഥാപിക്കുന്നതിനുള്ള ചുമതല. കേബിൾ സ്ഥാപിക്കുന്നതിനുള്ള ഇവരുടെ കപ്പൽ Ile De Btaz സംഘർഷത്തെത്തുടർന്ന് കുടുങ്ങിയതായി കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെറ്റയും പങ്കാളിത്തമുള്ള കമ്പനികളും ഈ വർഷം തന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. കേബിൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ലാൻഡിങ് സ്റ്റേഷനുകളെയും ഇതുവരെ അതുമായി ബന്ധിപ്പിച്ചിട്ടില്ല.

ആറ് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കേബിൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തടസപ്പെടുന്നത്. സംഘർഷം കാരണം കേബിളിന്റെ മറ്റൊരു ഭാഗത്തെ നിർമാണത്തിലും കാലതാമസം നേരിട്ടതായി മെറ്റ അറിയിച്ചിട്ടുണ്ട്.

പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ ഫൈബർ-ഒപ്റ്റിക് കേബിൾ സംവിധാനങ്ങളിൽ ഒന്നായി ഇത് മാറും. ആഫ്രിക്കയുടെയും യൂറോപ്പിന്റെയും പശ്ചിമേഷ്യയുടയും തീരപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണിത്. പേർഷ്യൻ ഗൾഫ് ഭാഗവും ചെങ്കടലിലെ ഒരു ഭാഗവുമാണ് ഇനിയും പൂർത്തിയാകാനുള്ളത്.

നാല് മാസം മുമ്പ് ഹൂതി ആക്രമണങ്ങൾ അടക്കമുള്ളവയെ തുടർന്നാണ് ചെങ്കടലിലെ കേബിളിന്റെ പ്രവർത്തനങ്ങൾ മെറ്റയ്ക്ക് നിർത്തിവെക്കേണ്ടിവന്നത്. 2025 ന്റെ തുടക്കത്തിൽ ഹൂതി ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ച ലൈവ് കേബിളുകൾ നാല് മാസം മുമ്പ് മാത്രമാണ് നന്നാക്കിയത്. ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് രാജ്യങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും ആക്രമണങ്ങൾ എത്രത്തോളം ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവം. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ടെക് ഭീമന്മാർ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മെറ്റാ പ്രോജക്റ്റ് വാട്ടർവർത്ത് എന്ന പേരിൽ പുതിയ കേബിൾ നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് പശ്ചിമേഷ്യയെ ഒഴിവാക്കി യുഎസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവയെ ബന്ധിപ്പിക്കുന്നതാണ്. എന്നാൽ ഇത് പൂർത്തിയാകാൻ വർഷങ്ങളെടുക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

സംഘർഷം പശ്ചിമേഷ്യയിലെ മറ്റ് അണ്ടർവാട്ടർ കേബിൾ പ്രോജക്ടുകളെയും ബാധിച്ചിട്ടുണ്ട്. ഫ്രഞ്ച് ടെലികോം കമ്പനി ഓറഞ്ച് ഉൾപ്പെടുന്ന കൂട്ടായ്മ വികസിപ്പിക്കുന്ന പദ്ധതിയടക്കം നിർത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള അണ്ടർവാട്ടർ കേബിളുകൾ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സംഘർഷംമൂലം തടസപ്പെട്ടിട്ടുണ്ട്. സൈനിക നീക്കങ്ങൾ നടക്കുന്നിടത്ത് കേബിൾ റിപ്പയർ കപ്പലുകൾ പ്രവർത്തിക്കില്ല. അപകട സാധ്യത കണക്കിലെടുത്താണിത്.

മിസൈൽ ആക്രമണം നേരിടുന്ന കപ്പലുകളുടെ ആങ്കറുകൾ മൂലവും കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാൽ കേബിളുകൾ നന്നാക്കാൻ വളരെക്കാലം വേണ്ടിവരും. അത്തരം സാഹചര്യങ്ങൾ മേഖലയിലെ ഇന്റർനെറ്റ് വേഗത കുറയാൻ ഇടയാക്കും. യുദ്ധം അവസാനിച്ചാലും പൊട്ടാത്ത ബോംബുകളും മറ്റ് ആയുധങ്ങളും അണ്ടർവാട്ടർ കേബിളുകൾ സ്ഥാപിക്കുന്നതിന് വെല്ലുവിളിയായി തുടരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Ongoing conflicts in the Middle East involving Iran, Israel, and the US have forced Meta (formerly Facebook) to halt its ambitious 2Africa underwater cable project. The 45,000-km subsea cable, designed to boost internet connectivity across Africa, Europe, and Asia, was set to link landing stations in countries including India, Saudi Arabia, UAE, and Oman. Due to safety concerns for the French contracting firm working in the volatile region, the project has been put on hold, potentially delaying a significant leap in global digital infrastructure.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News