രണ്ടാം മിനിറ്റില്‍ മെസിയുടെ വിസ്മയ ഗോള്‍,ഓസ്‌ട്രേലിയയെ കീഴടക്കി അര്‍ജന്റീന

ബെയ്ജിങ്: സൂപ്പര്‍താരം ലയണല്‍ മെസ്സി കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം. സൗഹൃദമത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. മെസ്സിക്ക് പുറമേ ഡിഫന്‍ഡര്‍ ജെര്‍മന്‍ പെസല്ലയും അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീന വലകുലുക്കി. മത്സരം ആരംഭിച്ച് 80-ാം സെക്കന്റില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് തുടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ നായകന്‍ ലയണല്‍ മെസ്സിയാണ് ഗോള്‍ നേടിയത്. മെസ്സിയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയാണിത്.

പിന്നീട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ മെസ്സിപ്പടയ്ക്ക് വലകുലുക്കാനായില്ല. കിട്ടിയ അവസരങ്ങളില്‍ ഓസ്‌ട്രേലിയയും അര്‍ജന്റൈന്‍ പോസ്റ്റിലേക്ക് ആക്രമണങ്ങളഴിച്ചുവിട്ടു.

രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ലോകചാമ്പ്യന്മാര്‍ പകരക്കാരനായി കളത്തിലിറങ്ങിയ ജെര്‍മന്‍ പെസല്ലയിലൂടെ 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഇടതുവിങ്ങില്‍ നിന്ന് വന്ന റോഡ്രിഗോ ഡി പോളിന്റെ ക്രോസില്‍ മികച്ച ഹെഡറിലൂടെയാണ് പെസല്ല വലകുലുക്കിയത്. മുന്നേറ്റം തുടര്‍ന്നെങ്കിലും ഓസീസ് പ്രതിരോധം ഉറച്ചുനിന്നതോടെ അര്‍ജന്റീനയ്ക്ക് മൂന്നാം ഗോള്‍ കണ്ടെത്താനായില്ല. ജൂണ്‍ 19-ന് ഇന്തോനേഷ്യയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News