കണ്ണ് നിറഞ്ഞ് നെയ്മര്‍, വാരിപ്പുണര്‍ന്ന് മെസി; വികാരനിര്‍ഭര മുഹൂര്‍ത്തം (വിഡിയോ)

റിയോ ഡി ഷാനെറോ: 1993 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തുന്നത്. അവസാന രണ്ട് തവണ കോപ്പയില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്ബോളിലെയും ഫുട്ബോള്‍ ചരിത്രത്തിലെയും ഏറ്റവും മികച്ച താരങ്ങളില്‍ പെട്ട ലയണല്‍ ആന്ദ്രേസ് മെസി പരാജിതനായി തലകുനിച്ചു നിന്നു. ആ ശിരസാണ് ഇപ്പോള്‍ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയതാളത്തിനൊപ്പം വാനോളമുയര്‍ന്നത്. കായിക ലോകം ഒന്നടങ്കം കാത്തിരുന്ന സ്വപ്ന മുഹൂര്‍ത്തത്തിനാണ് 2021ല്‍ മാറക്കാന സാക്ഷിയായത്.

കോപ്പ അമേരിക്ക ഫൈനല്‍ ആരംഭിച്ചപ്പോള്‍ മഞ്ഞയും നീലയും നിറങ്ങളിലേക്ക് ലോകം പക്ഷം ചേര്‍ന്നുവെങ്കിലും മെസി തന്റെ കരിയറിലെ ആദ്യ രാജ്യാന്തര കിരീടം നേടിയപ്പോള്‍ ആ സന്തോഷത്തില്‍ ടീം ആവേശം മറന്ന് കളിപ്രേമികള്‍ സന്തോഷിച്ചു. ടീം വൈര്യം മാറ്റിനിര്‍ത്തി മെസി കപ്പ് ഉയര്‍ത്തിയപ്പോള്‍ അവര്‍ പരസ്പരം വാരിപ്പുണര്‍ന്നു.

സമാന ദൃശ്യത്തിന് തന്നെയാണ് മാറക്കാനയിലെ ഗ്രൗണ്ടിലും ലോകം കണ്ടത്. ബ്രസീലിനെ കൈവിട്ട് മറക്കാന അര്‍ജന്റീനയുടെ വിജയത്തിന് വഴിയൊരിക്കിയപ്പോള്‍ നിറകണ്ണുകളോടെ നിന്ന നെയ്മറിനെ വാരിപ്പുണരുന്ന മെസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവര്‍ക്ക് ചുറ്റും ക്യാമറയുടെ ഫ്‌ളാഷുകള്‍ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂര്‍ത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News