പൂജ നടത്താന്‍ യുവതിയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ചു, ഭര്‍ത്താവിനെതിരെ കേസ്

അഘോരി പൂജ’ നടത്തുന്നതിനായി 28-കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ആര്‍ത്തവ രക്തം ശേഖരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്.

പൂനെയിലാണ് സംഭവം. ആര്‍ത്തവ സമയത്ത് തന്നെ മൂന്നുദിവസം പട്ടിണിക്കിട്ടെന്നും ആര്‍ത്തവരക്തം ശേഖരിച്ച്‌ ദുര്‍മന്ത്രവാദത്തിനായി വില്‍പന നടത്തിയെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഉള്‍പ്പെടെ ഏഴാളുടെ പേരിലാണ് കേസെടുത്തത്. പ്രതികള്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ളവരാണെന്ന് വിശ്രാന്ത് വാഡി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2019-ലാണ് വിവാഹം നടന്നതെന്നും അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. 2022 ലെ ഗണേശോത്സവത്തിനിടെ അഘോരി പൂജ നടത്തുന്നതിനായി പ്രതി ബലം പ്രയോഗിച്ച്‌ തന്റെ ആര്‍ത്തവ രക്തം എടുത്തെന്ന് യുവതി ആരോപിക്കുന്നു.

2022-ല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. യുവതി പൂനെയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയശേഷമാണ് പൊലീസില്‍ പരാതിപ്പെട്ടത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ പ്രതികള്‍ക്കെതിരെയും തുടര്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News