ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പോലീസ്.

ന്യൂഡല്‍ഹി : ഭജന്‍പുരയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശംഭു ചൗധരിയുടെ മാതൃ സഹോദരന്‍ പ്രഭു മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. കടംവാങ്ങിയ പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇ- റിക്ഷാ ഡ്രവൈറായ ശംഭു (43) ഭാര്യ സുനിത (38), ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.വീടിനകത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ കുത്തി തുറന്നപ്പോഴാണ് അഞ്ച് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.അഞ്ച് പേരെയും കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ചോദ്യം ചെയ്യലില്‍ മിശ്ര സമ്മതിച്ചതായി പോലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ ഇവരുടെ ശരീരത്തില്‍ കൂര്‍ത്ത വസ്തു ഉപയോഗിച്ച്‌ കുത്തിയ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് മിശ്രയെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ശംഭു മിശ്രയില്‍ നിന്നും 30,000 രൂപ കടം വാങ്ങിയിരുന്നു.

എന്നാല്‍ ഈ തുക തിരിച്ച നല്‍കാന്‍ ശംഭുവിന് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പല സ്ഥലങ്ങിലും വെച്ച്‌ ഇരുവരും വഴക്കിടാറുണ്ടായിരുന്നു. നാല് ദിവസം മുന്‍പ് പണം ആവശ്യപ്പെട്ട് ഇയാള്‍ ശംഭുവിന്റെ വീട്ടില്‍ ചെല്ലുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനിടെ കൂര്‍ത്ത ആയുധം ഉപയോഗിച്ച്‌ ശംഭുവിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് കണ്ടു നിന്ന ശംഭുവിന്റെ ഭാര്യയെയും മക്കളെയും ഇയാള്‍ കൊലപ്പെടുത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News