KeralaNews

വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണം; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ഉത്തരവ് നല്‍കിയത്.

നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തടയണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വ്യാജ ഓക്സി മീറ്ററുകളില്‍ കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കൊവിഡ് വ്യാപകമായതോടെ പള്‍സ് ഓക്സി മീറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പള്‍സ് ഓക്സി മീറ്ററുകള്‍ വിപണിയില്‍ സുലഭമായി ലഭിച്ചു തുടങ്ങിയത്. സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ശരീരത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്റെ തോതും ഹൃദയമിടിപ്പും സ്‌ക്രീനില്‍ തെളിയും. കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button