ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീന്റെ ക്രൂരതകളെക്കുറിച്ചുള്ള നടുക്കുന്ന വെളിപ്പെടുത്തലുമായി ഇരയായ മറീന ലാസെർഡ. 14 വയസ്സുമുതൽ 17 വയസ്സുവരെ എപ്‌സ്റ്റീൻ തന്നെ പീഡിപ്പിച്ചിരുന്നതായും ഒരിക്കൽ എപ്‌സ്റ്റീന്റെ മാൻഹട്ടനിലെ ആഡംബര വസതിയിൽ വെച്ച് നടന്ന പീഡനത്തിൽ സഹായിയും പങ്കാളിയുമായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും പങ്കുചേർന്നതായും മറീന വെളിപ്പെടുത്തി. നിലവിൽ 37 വയസ്സുള്ള ഇവർ ഡെയ്‌ലി മെയിലിനോടാണ് തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്.
പീഡനകാലത്തുടനീളം തന്നെ ഒരിക്കൽ പോലും എപ്‌സ്റ്റീൻ അയാളുടെ കിടപ്പുമുറിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നും മസാജ് റൂമിൽ വെച്ചാണ് ഉപദ്രവിച്ചിരുന്നതെന്നും മറീന പറയുന്നു. എന്നാൽ 16-ഓ 17-ഓ വയസ്സുള്ളപ്പോൾ ഒരു ദിവസം എപ്‌സ്റ്റീൻ തന്നെ ആ മുറിയിലേക്ക് വിളിച്ചു. മറ്റൊരു ബ്രസീലിയൻ മോഡലും അവിടെയുണ്ടായിരുന്നു. “ഇന്ന് നമുക്കൊരു പ്രത്യേക ദിവസമാണ്, കിടപ്പുമുറിയിൽ അല്പം വിനോദമാവാം” എന്ന് പറഞ്ഞാണ് എപ്‌സ്റ്റീൻ പീഡനം തുടങ്ങിയത്.
ആ മുറിയിൽ വെച്ച് ക്രൂരതകൾ തുടരുന്നതിനിടയിലാണ് “എന്റെ ഒരു സുഹൃത്തും ഇന്ന് നമുക്കൊപ്പം ചേരും” എന്ന് എപ്‌സ്റ്റീൻ പറഞ്ഞു. തൊട്ടുപിന്നാലെ ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ മുറിയിലേക്ക് പ്രവേശിച്ചതായി മറീന പറയുന്നു. ആ നടുക്കുന്ന ഓർമ്മകൾ പലതും തലച്ചോറിൽ നിന്ന് മാഞ്ഞുപോയെങ്കിലും മുറിയിലെ വെളുത്ത കോട്ടൺ വിരിപ്പുകളും വലിയ ബെഡ്‌ഫ്രെയിമും ഇപ്പോഴും ഓർമ്മയിലുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പീഡനക്കേസിൽ ഇപ്പോൾ ജയിലിലാണ് ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ.
“ആ കിടപ്പുമുറിയിൽ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. അവർ ഇരുവരും ചേര്‍ന്ന് എന്നെയും ആ പെൺകുട്ടിയെയും ബലാത്സംഗം ചെയ്തു. ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചാണ് അവർ ക്രൂരതകൾ കാട്ടിയത്,” മറീന പറഞ്ഞു. “ആ മുറിയിലെ വെള്ള വിരിപ്പുകൾ എനിക്ക് ഓർമ്മയുണ്ട്. ജെഫ്രി ആ പെൺകുട്ടിയേയും എന്നെയും ഉപദ്രവിക്കുന്നതിനിടയിലാണ് ഗിസ്‌ലെയ്ൻ കടന്നുവന്നത്. പിന്നീട് അവർ ഇരുവരും ചേർന്ന് ഞങ്ങളെ പീഡിപ്പിച്ചു. അതോടെ എന്റെ ബോധം പോയി.”
വർഷങ്ങൾക്കു ശേഷമാണ് മറീന ഈ നടുക്കുന്ന ഓർമ്മകൾ വീണ്ടെടുത്തത്. 2020 ജൂലൈ 2-ന് എഫ്‌ബിഐ അറസ്റ്റ് ചെയ്തപ്പോഴാണ് ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ ആരാണെന്ന് പോലും മറീന തിരിച്ചറിയുന്നത്. 2005-ലാണ് ഈ സംഭവം നടന്നതെന്നാണ് കരുതുന്നത്. അന്ന് മാക്‌സ്‌വെല്ലിന് നാൽപ്പതുകളിലും എപ്‌സ്റ്റീന് അമ്പതുകളിലുമായിരുന്നു പ്രായം.
അന്ന് ആ മുറിയിലുണ്ടായിരുന്ന ബ്രസീലിയൻ മോഡലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മറീനയിപ്പോൾ. അവരുമായി സംസാരിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് മറീന കരുതുന്നു. “മാക്‌സ്‌വെൽ അന്ന് ഞങ്ങളോട് കൃത്യമായി എന്താണ് ചെയ്തതെന്ന് ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നില്ല. സെക്സ് ടോയ്‌സ് ഉപയോഗിച്ചതായും ക്രൂരമായി ബലാത്സംഗം ചെയ്തതായും എനിക്ക് ഉറപ്പുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ഓർമ്മിച്ചെടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല,” മറീന വ്യക്തമാക്കി.
എപ്‌സ്റ്റീന്റെ ക്രൂരതകൾക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് 2022 ജൂണിലാണ് മാക്‌സ്‌വെല്ലിനെ (64) 20 വർഷം തടവിന് ശിക്ഷിച്ചത്. എന്നാൽ, മാക്‌സ്‌വെല്ലിനോടുള്ള അമേരിക്കൻ നീതിന്യായ വകുപ്പിന്റെ മൃദുസമീപനം ഇരകളുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഫ്ലോറിഡയിലെ ജയിലിൽ നിന്നും മാക്‌സ്‌വെല്ലിനെ ടെക്സസിലെ കുറഞ്ഞ സുരക്ഷയുള്ള തടവറയിലേക്ക് മാറ്റിയിരുന്നു. അക്രമാസക്തരല്ലാത്ത കുറ്റവാളികളെയും സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതികളെയും പാർപ്പിക്കുന്ന ഈ ജയിലിൽ മാക്‌സ്‌വെൽ ഏറെ സന്തോഷവതിയാണെന്നാണ് റിപ്പോർട്ടുകൾ.
എപ്‌സ്റ്റീന്റെ പീഡനത്തിനിരയായ പരേതയായ വെർജീനിയ ഗിഫ്രെയുടെ കുടുംബം, മാക്‌സ്‌വെല്ലിന് ലഭിക്കുന്ന ഈ സവിശേഷ പരിഗണനയിൽ തങ്ങളുടെ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തിയിരുന്നു. മാക്‌സ്‌വെല്ലിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് മറീന മാത്രമല്ല. മുൻപ് നടന്ന വിചാരണയിൽ ജെയ്ൻ, കരോലിൻ, ആനി ഫാർമർ എന്നീ മൂന്ന് ഇരകൾ കൂടി തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ കോടതിയിൽ വിവരിച്ചിരുന്നു. ഇവർ പീഡനത്തിനിരയാകുമ്പോൾ കേവലം 14 വയസ്സ് മാത്രമായിരുന്നു പ്രായം.
അതേസമയം, ട്രംപ് ഭരണകൂടം മാക്‌സ്‌വെല്ലിന് ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ ഡേവിഡ് ഓസ്കാർ മർക്കസ് രംഗത്തെത്തിയിട്ടുണ്ട്. മാക്‌സ്‌വെല്ലിന് ശിക്ഷാ ഇളവ് നൽകിയാൽ മാത്രമേ എപ്‌സ്റ്റീന്റെ പെൺവാണിഭ ശൃംഖലയെക്കുറിച്ചുള്ള പൂർണ്ണവും സത്യസന്ധവുമായ വിവരങ്ങൾ തന്റെ കക്ഷി വെളിപ്പെടുത്തുകയുള്ളൂ എന്നാണ് അഭിഭാഷകന്റെ വാദം. എപ്‌സ്റ്റീന്റെ ഇരകൾ ഒന്നടങ്കം ഈ ശിക്ഷാ ഇളവിനെ ശക്തമായി ചോദ്യം ചെയ്യുന്നു. മാക്‌സ്‌വെൽ നൂറ് ശതമാനവും ഒരു ബാലപീഡകയാണെന്ന് മറീന ലാസെർഡ ഉറപ്പിച്ചു പറയുന്നു.
“അവൾ സ്കൂളുകൾ സന്ദർശിച്ചാണ് ജെഫ്രിക്ക് വേണ്ടി പെൺകുട്ടികളെ കണ്ടെത്തിയിരുന്നത്. അവരെ എത്തിച്ചു കൊടുക്കുക മാത്രമല്ല, പീഡനങ്ങളിൽ അവൾ പൂർണ്ണമായി പങ്കാളിയാവുകയും ചെയ്തിരുന്നു. പല ഇരകളുടെയും അഭിപ്രായത്തിൽ എപ്‌സ്റ്റീനേക്കാൾ ഭീകരയായിരുന്നു മാക്‌സ്‌വെൽ. പീഡക എന്നതിലുപരി അവൾ അതീവ ക്രൂരയുമായിരുന്നു. എപ്‌സ്റ്റീന് ചില പെൺകുട്ടികളോടുള്ള താൽപ്പര്യത്തിൽ അവൾക്ക് അസൂയയും ഉണ്ടായിരുന്നു,” മറീന വെളിപ്പെടുത്തി.
എപ്‌സ്റ്റീന്റെ ഇരകളായ ഓരോ സ്ത്രീയും തങ്ങളുടെ അനുഭവങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോൾ വലിയൊരു വ്യക്തിപരമായ വെല്ലുവിളിയാണ് നേരിടുന്നത്. പിന്തുണ നൽകുന്ന ഒരാളുണ്ടെങ്കിൽ, എപ്‌സ്റ്റീന്റെ പണത്തിന് വേണ്ടിയാണ് ഇവർ നുണ പറയുന്നതെന്ന് ആരോപിക്കുന്ന പത്തുപേർ സോഷ്യൽ മീഡിയയിലുണ്ടാകും. ലൈംഗിക ചൂഷണങ്ങൾ പതിവായ ദരിദ്ര കുടുംബങ്ങളിൽ നിന്നും തകർന്ന വീടുകളിൽ നിന്നും എത്തുന്ന, സമ്മതം നൽകാൻ പോലും പ്രായമാകാത്ത കുട്ടികളാണ് ഇരകളാക്കപ്പെട്ടതെന്ന് പലരും മറന്നുപോകുന്നു.
തുറന്നുപറയുന്നതിലെ അപകടങ്ങളെക്കുറിച്ച് മറീനയ്ക്ക് വ്യക്തമായ ബോധ്യമുണ്ട്. എങ്കിലും പ്രതിസന്ധികൾ നിറഞ്ഞ ബാല്യത്തെ അതിജീവിച്ച് തനിക്കും മകൾക്കും വേണ്ടി മികച്ചൊരു ജീവിതം കെട്ടിപ്പടുത്തതിൽ അവർ അഭിമാനിക്കുന്നു. ദാരിദ്ര്യവും ദുരിതവും നിറഞ്ഞ ചുറ്റുപാടിൽ നിന്നായതിനാലാണ് എപ്‌സ്റ്റീൻ മറീനയെ ലക്ഷ്യം വെച്ചത്. എട്ടു വയസ്സുമുതൽ 12 വയസ്സുവരെ തന്നെ ലൈംഗികമായി ഉപദ്രവിച്ചതിന് മറീനയുടെ രണ്ടാനച്ഛൻ ജയിലിലായ സമയമായിരുന്നു അത്. 14-ാം വയസ്സിൽ അമ്മയുമായുള്ള ബന്ധവും വഷളായതോടെ മറീന കൂടുതൽ ഒറ്റപ്പെട്ടിരുന്നു. ആ സന്ദർഭമാണ് എപ്‌സ്റ്റീൻ ചൂഷണം ചെയ്തത്.
മറ്റൊരു പെൺകുട്ടി വഴി എപ്‌സ്റ്റീനെ പരിചയപ്പെടുമ്പോൾ, വെറും 30 മിനിറ്റ് നേരത്തെ മസാജിന് 300 ഡോളർ (ഏകദേശം 25,000 രൂപ) പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനം മറീനയെ ആകർഷിച്ചു. ന്യൂയോർക്കിലെ അതിസമ്പന്നരെയെല്ലാം വിരൽത്തുമ്പിൽ നിർത്തുന്ന ആ മനുഷ്യന്റെ സഹായമുണ്ടെങ്കിൽ ബ്രോഡ്‌വേയിലെ പ്രശസ്തയായ നർത്തകിയാവുക എന്ന തന്റെ സ്വപ്നം സഫലമാക്കാമെന്ന് കരുതിയാണ് അവൾ ആ ചതിക്കുഴിയിലേക്ക് നടന്നു കയറിയത്.
അങ്ങനെ ആ പരമ്പര ബാലപീഡകന്റെ കൈകളിൽ വർഷങ്ങൾ നീണ്ട പീഡനപർവ്വത്തിന് തുടക്കമായി. അവളുടെ പ്രായക്കുറവും സാമ്പത്തിക അരക്ഷിതാവസ്ഥയും ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളുമെല്ലാം അതീവ കൃത്യതയോടെ അയാൾ ഇരയാക്കി മാറ്റി. ആദ്യമായി എപ്‌സ്റ്റീനെ മസാജ് ചെയ്യാൻ പോയപ്പോൾ, കൂടെയുള്ള പെൺകുട്ടി പറഞ്ഞത് വസ്ത്രങ്ങൾ മാറ്റണമെന്നും എന്നാൽ ബ്രാ ധരിക്കാമെന്നുമാണ്. “കടൽതീരത്ത് പോകുമ്പോൾ ബിക്കിനി ധരിക്കുന്നത് പോലെ കരുതിയാൽ മതി” എന്ന ആ പെൺകുട്ടിയുടെ വാക്ക് കേട്ടപ്പോൾ മറീനയ്ക്ക് അത് ശരിയാണെന്ന് തോന്നി. എന്നാൽ, മസാജിനിടെ ബ്രാ കൂടി ഊരാൻ എപ്‌സ്റ്റീൻ ആവശ്യപ്പെട്ടതോടെ അവൾ ഭയന്നു വിറച്ചു. പിന്നീട് സമ്മർദ്ദത്തിന് വഴങ്ങി അവൾക്ക് അത് അനുസരിക്കേണ്ടി വരികയും അയാൾ സ്വയംഭോഗം ആരംഭിക്കുകയും ചെയ്തു.
വളരെ പതുക്കെയാണ് എപ്സ്റ്റീൻ അവളെ വിശ്വസിച്ചത്. “പത്ത് അല്ലെങ്കിൽ 11 വയസ്സുള്ള തന്റെ അനുജത്തിയെ പരിചയപ്പെടുത്താൻ അയാൾ അവളോട് പലതവണ അപേക്ഷിച്ചു. ലാസെർഡ വിസമ്മതിച്ചു. “അയാൾക്ക് എന്നെക്കുറിച്ച് എല്ലാം അറിയാമായിരുന്നു. ജെഫ്രിക്ക് അറിയില്ലെന്ന് ഞാൻ കരുതുന്ന ഒരേയൊരു കാര്യം എന്റെ രണ്ടാനച്ഛൻ എന്നെ പീഡിപ്പിച്ചു എന്നതാണ്, പക്ഷേ ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് അവനറിയാമായിരുന്നു, എനിക്ക് ഒരു കാമുകൻ ഉണ്ടെന്നും ഞാൻ എന്റെ സഹോദരിയെ പരിപാലിക്കുന്നുണ്ടെന്നും അവനറിയാമായിരുന്നു. ഇതെല്ലാം അവന് അറിയാമായിരുന്നു,” ലാസെർഡ കൂട്ടിച്ചേർക്കുന്നു.
തന്റെ താവളങ്ങളിൽ ഒളിക്യാമറകളുടെ ഒരു വലിയ ശൃംഖല തന്നെ എപ്‌സ്റ്റീൻ സ്ഥാപിച്ചിരുന്നു. ബാത്ത്റൂമുകളിൽ പോലും ഇത്തരം ക്യാമറകൾ ഉണ്ടായിരുന്നതായി മറീന പറയുന്നു. ഒരിക്കൽ അയാളുടെ ആഡംബര വസതിയിലൂടെ നടക്കുമ്പോൾ പ്രവേശന കവാടത്തിന് വലതുവശത്തായി ഒരു മുറി തുറന്നു കിടക്കുന്നത് മറീന കണ്ടു. അതൊരു സിസിടിവി കൺട്രോൾ റൂമായിരുന്നു. “വീടിന്റെ എല്ലാ ഭാഗങ്ങളും കാണാൻ കഴിയുന്ന ഒട്ടേറെ മോണിറ്ററുകൾ അവിടെയുണ്ടായിരുന്നു. എനിക്ക് അവിടെ അധികനേരം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും ഒളിഞ്ഞുനോക്കാൻ സാധിച്ചു,” മറീന ഓർക്കുന്നു.
വീടിന്റെ മുൻവാതിൽ മാത്രമല്ല, വീടിനുള്ളിലെ ഓരോ ചലനങ്ങളും അയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ മറീന അക്ഷരാർത്ഥത്തിൽ തകർന്നുപോയി. ഈ ക്യാമറകൾ ഉള്ളതുകൊണ്ടാണ് ഒരിക്കൽ മറീനയും മറ്റൊരു സുഹൃത്തും മസാജ് റൂമിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ചത് എപ്‌സ്റ്റീൻ അറിഞ്ഞത്. കൗമാരകാലത്തെ തന്റെ കഷ്ടപ്പാടുകൾ മറക്കാൻ ലഹരിമരുന്നും മദ്യവും മറീനയ്ക്ക് ഒരാശ്വാസമായിരുന്നു. എട്ടു വയസ്സിൽ അമേരിക്കയിലെത്തിയ മറീനയ്ക്ക് ഹൈസ്കൂൾ പഠനകാലത്ത് കുടുംബം പുലർത്താൻ മൂന്ന് ജോലികൾ വരെ ചെയ്യേണ്ടി വന്നിരുന്നു.
രണ്ടാനച്ഛൻ ജയിലിലായ 12-ാം വയസ്സു മുതൽ മറീന കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. 15-ാം വയസ്സിൽ ഡോക്ടർ കുറിച്ചു നൽകിയ ‘സാനക്സ്’ എന്ന മരുന്ന് പിന്നീട് കൊക്കെയ്ൻ അടക്കമുള്ള കടുത്ത ലഹരികളിലേക്കും അമിത മദ്യാപാനത്തിലേക്കും അവളെ നയിച്ചു. എപ്‌സ്റ്റീന്റെ അടുത്തേക്ക് പോകേണ്ടി വരുമ്പോൾ, ആ പീഡനത്തിന്റെ വേദന അറിയാതിരിക്കാൻ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ബോധം മരവിപ്പിച്ചാണ് അവൾ എത്തിയിരുന്നത്. സാധാരണഗതിയിൽ ഓരോരുത്തരെയായി പീഡിപ്പിക്കുന്നതായിരുന്നു എപ്‌സ്റ്റീന്റെ രീതി. എന്നാൽ ഒരിക്കൽ ഒരാഴ്ചത്തെ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ അയാൾ മറീനയോടും മറ്റൊരു പെൺകുട്ടിയോടും ഒരേസമയം വരാൻ ആവശ്യപ്പെട്ടു.
“അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു: ‘നിങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോ?’. ‘ഇല്ല’ എന്ന് ഞങ്ങൾ മറുപടി നൽകി.” എന്നാൽ എപ്‌സ്റ്റീന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്വയം തിരുത്താൻ ഞാൻ നിങ്ങൾക്ക് ഒരാഴ്ച സമയം തരാം. നിങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ കൂടെയുള്ള പെൺകുട്ടികളാരും ലഹരി ഉപയോഗിക്കാറില്ല. ഒരാഴ്ച കഴിഞ്ഞ് എനിക്ക് സംശയം തോന്നിയാൽ നിങ്ങളുടെ മുടി ലാബിലയച്ച് ഞാൻ പരിശോധിക്കും, സത്യം കണ്ടുപിടിക്കുകയും ചെയ്യും.’
എപ്‌സ്റ്റീന്റെ ആഡംബര വസതിയിലായിരിക്കുമ്പോൾ ഒന്നും അയാളിൽ നിന്ന് ഒളിപ്പിക്കാൻ കഴിയില്ലെന്നും അയാൾ തങ്ങളെ സദാ നിരീക്ഷിക്കുന്നുണ്ടെന്നും അപ്പോഴാണ് മറീന തിരിച്ചറിഞ്ഞത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പണക്കാരൻ മാത്രമായിരുന്നില്ല എപ്‌സ്റ്റീൻ. താനൊരു ‘ബ്രെയിൻ സർജൻ’ ആണെന്നും പ്രശസ്തനായ ശാസ്ത്രജ്ഞനാണെന്നും അയാൾ ഇവരെ വിശ്വസിപ്പിച്ചിരുന്നു. അയാളുടെ വസതിയിൽ കാണുന്ന മറ്റ് കൊച്ചുപെൺകുട്ടികൾ അയാൾക്ക് കീഴിൽ ഗവേഷണം നടത്തുന്ന യേൽ സർവ്വകലാശാലയിലെ മിടുക്കികളായ വിദ്യാർത്ഥികളാണെന്നാണ് ഇരകൾ കരുതിയിരുന്നത്.
എന്നാൽ കാലക്രമേണ, തന്റെ കരിയർ വളർത്താൻ എപ്സ്റ്റീൻ ഒന്നും ചെയ്യില്ലെന്നും അയാൾ തന്നെ ചൂഷണം ചെയ്യുക മാത്രമാണെന്നും മറീന ലാസെർഡ തിരിച്ചറിഞ്ഞു. മറ്റു പെൺകുട്ടികളെ പീഡിപ്പിക്കാനായി അവരെ പരിശീലിപ്പിക്കാൻ എപ്സ്റ്റീൻ തന്നെ ഒരു ഉപകരണം മാത്രമായി ഉപയോഗിക്കുകയാണെന്ന് അവൾ മനസ്സിലാക്കി. “അയാൾ എന്നെ ഒരു പാവയെപ്പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. മറ്റു പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്നും ശരീരം എങ്ങനെ ചലിപ്പിക്കണമെന്നും കാണിച്ചു കൊടുക്കാൻ അയാൾ എന്നെ നിർബന്ധിക്കുമായിരുന്നു. ‘ഒരു നല്ല പെൺകുട്ടി ഇങ്ങനെയാണ് ചെയ്യുക’ എന്ന് അയാൾ പറയുമായിരുന്നു,” മറീന ഓർക്കുന്നു.
പതിനേഴാം വയസ്സിൽ ഒരു ദിവസം വീട്ടിലേക്ക് നടന്നു പോകുമ്പോൾ, ജീവനക്കാരെ ആവശ്യമുണ്ടെന്ന ബോർഡ് വെച്ച ഒരു കോഫി ഷോപ്പ് മറീനയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടെ ജോലിക്ക് അപേക്ഷിച്ച അവൾക്ക് ഉടൻ തന്നെ നിയമനം ലഭിച്ചു. ആ ജോലിയിലൂടെ തന്റെ പ്രായത്തിലുള്ള പുതിയ സുഹൃത്തുക്കളെ അവൾ കണ്ടെത്തി. ആ ബന്ധങ്ങളും പുതിയ തൊഴിലിടവും നൽകിയ ആത്മവിശ്വാസത്തിൽ, ഓരോ ദിവസവും എപ്സ്റ്റീന്റെ കെണികളിൽ നിന്ന് അകന്ന് അവൾ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങി.
ഏപ്രിൽ 9-ന് വൈറ്റ് ഹൗസിനെപ്പോലും അമ്പരപ്പിച്ചുകൊണ്ടുള്ള മെലാനിയ ട്രംപിന്റെ പ്രസ്താവനയോടെ എപ്‌സ്റ്റീൻ കേസ് അപ്രതീക്ഷിത വഴിത്തിരിവിലെത്തി. തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയ പ്രസംഗത്തിൽ, എപ്‌സ്റ്റീനുമായോ മാക്‌സ്‌വെല്ലുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മെലാനിയ വ്യക്തമാക്കി. താൻ അയാളുടെ ഇരയല്ലെന്നും എപ്‌സ്റ്റീൻ വഴിയല്ല അമേരിക്കൻ പ്രസിഡന്റിനെ പരിചയപ്പെട്ടതെന്നും അവർ അവകാശപ്പെട്ടു.
എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തോളം ഫയലുകൾ ഈ വർഷം ആദ്യം നീതിന്യായ വകുപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. 2002 ഒക്ടോബറിൽ മാക്‌സ്‌വെല്ലിന് അയച്ച ഒരു ഇമെയിലിൽ ‘ലവ്, മെലാനിയ’ എന്ന് ഒപ്പിട്ടിരുന്നു. ഒക്ടോബർ 23-ന് ‘ഹായ്!’ എന്ന സബ്ജക്റ്റോടെ ‘പ്രിയപ്പെട്ട ജി’ എന്ന് അഭിസംബോധന ചെയ്ത് അയച്ച മറ്റൊരു ഇമെയിലിൽ, എപ്‌സ്റ്റീനെക്കുറിച്ച് ന്യൂയോർക്ക് മാഗസിനിൽ വന്ന ഒരു ലേഖനത്തെക്കുറിച്ച് സൂചിപ്പിക്കുകയും യാത്രാവിവരങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. തിരികെ ന്യൂയോർക്കിലെത്തുമ്പോൾ വിളിക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എപ്‌സ്റ്റീന്റെ ഇരകൾക്ക് കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നൽകാൻ അവസരമൊരുക്കണമെന്ന് മെലാനിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം മറീനയടക്കമുള്ള ഇരകളെ പ്രകോപിപ്പിച്ചു. ഉത്തരവാദിത്തം വീണ്ടും ഇരകളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് മെലാനിയ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. കുറ്റവാളികളെ അന്വേഷിച്ച് കോടതിക്ക് മുന്നിൽ ഹാജരാക്കേണ്ട സമയത്ത്, ഇരകൾ വീണ്ടും മൊഴി നൽകണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, അതിജീവിച്ചവരുടെ മേൽ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാനാണ് പ്രഥമ വനിത മെലാനിയ ട്രംപ് ശ്രമിക്കുന്നത്. നീതിന്യായ വകുപ്പ്, പ്രോസിക്യൂട്ടർമാർ, ട്രംപ് ഭരണകൂടം എന്നിവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ ഇത്. എപ്‌സ്റ്റീൻ ഫയൽ സുതാര്യത നിയമം പൂർണ്ണമായി പാലിക്കാൻ ട്രംപ് ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല,” എന്ന് 13 ഇരകളും വെർജീനിയ ഗിഫ്രെയുടെ കുടുംബവും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
മറീനയെ സംബന്ധിച്ചിടത്തോളം, ഇരകളുടെ മൊഴികൾ തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത് അവരെ വീണ്ടും മാനസികമായി തകർക്കാൻ മാത്രമേ സഹായിക്കൂ. കാരണം, പലരും തങ്ങളുടെ ദുരനുഭവങ്ങൾ മാധ്യമങ്ങൾക്കും അധികൃതർക്കും മുന്നിൽ പലതവണ തുറന്നു പറഞ്ഞതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 2019-ൽ എപ്‌സ്റ്റീനെതിരെ കുറ്റപത്രം സമർപ്പിച്ചതും തുടർന്ന് അയാൾ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തതും.
“ഞാൻ എന്റെ കാര്യം പറയാം, വേണമെങ്കിൽ ലോകത്തിന് മുന്നിലും കോൺഗ്രസിന് മുന്നിലും സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മൊഴി നൽകാൻ എനിക്ക് മടിയില്ല. പക്ഷേ ഒരു നിബന്ധനയുണ്ട്, ആ ഫയലുകളിൽ പേരുള്ള സ്വാധീനശക്തിയുള്ള പുരുഷന്മാരും അവിടെ വന്ന് മൊഴി നൽകണം, അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കണം,” മറീന ഡെയ്‌ലി മെയിലിനോട് പറഞ്ഞു. നിലവിൽ ഫ്ലോറിഡയിൽ താമസിക്കുന്ന മറീന, എപ്‌സ്റ്റീൻ കേസിലെ ചർച്ചകൾ സജീവമായി നിലനിർത്താനുള്ള പോരാട്ടത്തിലാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ പേര് വെളിപ്പെടുത്താൻ തീരുമാനിക്കുന്നത് വരെ ‘മൈനർ വിക്ടിം-1’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേവലം ഒരു ഇര മാത്രമായിരുന്നു മറീന. എന്നാൽ ഇന്ന്, അപമാനത്തിന്റെ ഭാരം ഇറക്കിവെച്ച്, താൻ അതിജീവിച്ച പോരാട്ടങ്ങളിൽ അഭിമാനം കൊണ്ട് നീതിക്കായി പോരാടുന്ന കരുത്തുറ്റ വ്യക്തിത്വമായി അവർ മാറി. ഇരയാക്കപ്പെട്ടവരുടെ നിശബ്ദത വെടിഞ്ഞ് മാറ്റത്തിന്റെ ചാലകശക്തിയായി മാറുകയാണ് മറീനയിപ്പോൾ.
മറീനയുടെ കുട്ടിക്കാലത്തെ പല അനുഭവങ്ങളും അത്യന്തം വേദനാജനകമായിരുന്നു. ആ ഓർമ്മകൾ ഒരിക്കലും മാഞ്ഞുപോകില്ല. ചില ദിവസങ്ങളിൽ പഴയ കാര്യങ്ങൾ ആലോചിച്ച് അവർ പരിഭ്രാന്തിയിലാകാറുണ്ട്. എന്നാൽ, ഓരോ ദുരിതവർഷവും മറീനയെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റേതു കൂടിയായിരുന്നു. ഇന്ന് ജീവിതത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു വ്യക്തിത്വമായി അവർ മാറി.
വർഷങ്ങൾ നീണ്ട കൊടും പീഡനങ്ങളുടെ നടുക്കുന്ന ഓർമ്മകൾക്കിടയിലും തളരാതെ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ച് മറീന ലാസെർഡ വാചാലയായി. “ഭൂതകാലത്തിൽ തളച്ചിടപ്പെടാൻ താല്പര്യമുള്ള ഒരാളല്ല ഞാൻ. എനിക്കിന്ന് മനോഹരമായ ഒരു ജീവിതമുണ്ട്. എനിക്കൊരു മകളുണ്ട്, നാല് വളർത്തുനായ്ക്കളുണ്ട്, നല്ല ആരോഗ്യമുണ്ട്. നിശബ്ദത വെടിയാൻ മറ്റുള്ളവരെ സഹായിക്കാനും എന്റെ കഥ ലോകത്തോട് പങ്കുവെക്കാനും എനിക്ക് സാധിക്കുന്നുണ്ട്. പിന്നെന്തിന് ഞാൻ സങ്കടപ്പെടണം?” എന്ന് മറീന ചോദിക്കുന്നു.
തന്റെ ജീവിതത്തെ താൻ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഇനിയും ഏറെക്കാലം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. “എനിക്ക് എന്റെ ജീവിതം ഒരുപാട് ഇഷ്ടമാണ്. മരിക്കാൻ എനിക്ക് പേടിയാണ്, ഒരുപാടുകാലം എനിക്ക് ജീവിക്കണം. ഇവിടെയുള്ള കാലത്തോളം ജീവിതം ആഘോഷിക്കണമെന്നാണ് എന്റെ ആഗ്രഹം,” ദുരനുഭവങ്ങളെ അതിജീവിച്ച കരുത്തോടെ മറീന പറഞ്ഞു. അപമാനത്തിന്റെ ഭാരം ഇറക്കിവെച്ച് മറ്റുള്ളവർക്ക് മാതൃകയായി മാറുകയാണ് ഈ അതിജീവിത.
Marina Lacerda, a survivor of Jeffrey Epstein’s sex trafficking ring, has come forward with harrowing details of being abused from the age of 14, alleging that Ghislaine Maxwell actively participated in the assaults.The 37-year-old revealed that Epstein exploited her childhood poverty and trauma to lure her into a cycle of abuse, using surveillance and psychological manipulation to maintain control over his victims.Despite the painful memories and the current political controversies surrounding the case, Lacerda is now speaking out to demand justice and hold all influential figures involved in the predatory network accountable.


