KeralaNews

പീഡനം അനുഭവിച്ചിട്ടും ചില സ്ത്രീകൾ വീണ്ടും കല്യാണം കഴിക്കും! പാളിച്ചകളൊക്കെ പറ്റിയിട്ടുണ്ടെന്ന് മഞ്ജു സുനിച്ചൻ

കൊച്ചി:ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു സുനിച്ചന്‍. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി ജനപ്രീതി നേടുന്നത്. എന്നാല്‍ ബിഗ് ബോസില്‍ പോയതോട് കൂടി വിമര്‍ശനങ്ങളായി.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ദാമ്പത്യത്തെ പറ്റിയും സംസാരിക്കുകയാണ് നടി. ഇതുവരെ തനിക്ക് കിട്ടിയതോക്കെ ബോണസ് ആണെന്ന് പറഞ്ഞ നടി കുടുംബബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് പറയുകയാണ്. മൂവി വേള്‍ഡ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മഞ്ജു.

നാല്‍പ്പതോളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അളിയന്‍സ് കുറെ എപ്പിസോഡുകള്‍ ചെയ്തു. അതിലൂടെ സ്റ്റേറ്റ് അവാര്‍ഡ് വരെയും കിട്ടി. എന്നാല്‍ എനിക്ക് ഈ പറയുന്ന രണ്ടോ മൂന്നോ സംഗതികള്‍ അല്ലാതെ കരിയറില്‍ ഒന്നുമില്ല. എന്തുകൊണ്ട് അങ്ങനെ വന്നു എന്നൊന്നും ചിന്തിച്ചിട്ടില്ല. സിനിമയില്‍ ഒരു ഗ്യാങ് ഉള്ളതായി തോന്നിയിട്ടുണ്ട്. പക്ഷെ അതൊരു കുറ്റം ആയി തോന്നിയില്ല.

എന്നെ അഭിനയിക്കാന്‍ വിളിച്ചിട്ട് പിന്നെ ഒന്നും മിണ്ടാതിരുന്നൊരു സിനിമയുണ്ടായിരുന്നു. അതിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് അറിയുന്നത്. അവരെന്നെ വിളിക്കാത്തതാണോ ഇനി ഷെഡ്യൂള്‍ ഉണ്ടോന്നും അറിയില്ല. അതിലൊന്നും യാതൊരു പരാതിയുമില്ല. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത സിനിമയില്‍ എനിക്ക് അവസരം കിട്ടിയിട്ടുള്ളതാണ്. അതും ലാലേട്ടനൊപ്പം മുഴുനീളന്‍ കഥാപാത്രമായി. അതൊക്കെ വലിയ ഭാഗ്യമാണ്.

ആ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുന്‍പ് എനിക്ക് വലിയൊരുഅപകടം സംഭവിച്ചു. ആ സിനിമ കണ്ടാല്‍ അറിയാം എന്റെ മുഖത്ത് നീരൊക്കെ കാണാം. ഞാന്‍ അന്ന് ലൊക്കേഷനില്‍ ചെന്നപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു, ഭര്‍ത്താവ് തള്ളി ഇട്ടെന്ന് കേട്ടല്ലോ എന്ന്. ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയോ എന്നും ചോദിച്ചു. അപ്പോഴും എന്റെ മനസ്സിലെ ചിന്ത ഈ അപകടം കൊണ്ട് എന്നെ ഒഴിവാക്കുമോ എന്നായിരുന്നു. പക്ഷേ ഞാന്‍ ആ പടം ചെയ്തു. എനിക്ക് ഉള്ളത് എനിക്ക് തന്നെ കിട്ടുമെന്നാണ് എന്റെ വിശ്വാസമെന്നും മഞ്ജു പറയുന്നു.

വെറുതേ അല്ല ഭാര്യ എന്ന പരിപാടിയിലൂടെ ഞാന്‍ വന്നത്. ഞാനൊരു ഫാമിലി ഓറിയന്റഡ് ആയിട്ടുള്ള സ്ത്രീയാണെന്നും എന്റെ ഭര്‍ത്താവിനെയും കുഞ്ഞിനെയുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എവിടെ പോയാലും എന്നെ മഞ്ജുമ്മ എന്നേ വിളിക്കുമായിരുന്നുള്ളു. അതിനപ്പുറത്തേക്ക് ഒരു ചിന്ത ആര്‍ക്കും ഇല്ലായിരുന്നു. എല്ലാവരും വളരെ സ്നേഹത്തിലായിരുന്നു.

കുടുംബബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. പാളിച്ചകളൊക്കെ വരാറുണ്ട്. മനുഷ്യനല്ലേ, തെറ്റുകള്‍ ഉണ്ടാവും. അതൊക്കെ തിരുത്തി മുന്നോട്ട് പോകുന്നു. തിരുത്തപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. ബാക്കിയെല്ലാം വഴിയെ നോക്കണം. എന്താണെങ്കിലും നല്ലതിന്. മുന്നോട്ടുള്ള യാത്രയ്ക്ക് കൂടെ ആള് വേണമെന്നൊന്നുമില്ല. ആരുമില്ലെങ്കിലും നമുക്ക് ജീവിക്കണ്ടേ. പുറകേ വരുന്നവര്‍ക്ക് വേണ്ടിയും നമുക്ക് വേണ്ടിയുമൊക്കെ ജീവിക്കണം.

അയ്യോ കൂടെ ആരുമില്ല. എന്നാല്‍ പോയി ചത്തേക്കാം എന്ന് വിചാരിക്കുമോ? ആ സാഹചര്യവും നമ്മള്‍ തരണം ചെയ്യണം. എന്റെ കുഞ്ഞിന് വേണ്ടിയും എന്റെ ചുറ്റുമുള്ളവര്‍ക്ക് വേണ്ടിയും എനിക്ക് ജീവിക്കണം. അവരെ തൃപ്തിപ്പെടുത്തണം. അതുകൊണ്ട് വാശിയൊന്നും പിടിക്കാന്‍ പറ്റില്ല. ദൈവം നമുക്ക് വേണ്ടി എന്താണ് കരുതി വെച്ചതെന്നൊന്നും പറയാന്‍ പറ്റില്ല. ഉള്ള സാഹചര്യം മനസിലാക്കി അതിനോട് നീതി പുലര്‍ത്തി പോവുകയാണ് വേണ്ടത്. വേണ്ടെന്ന് വെച്ചാല്‍ പിന്നെ വെച്ചതാണ്. അത് ബന്ധങ്ങളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും അങ്ങനെയാണ്. ഞാനൊരാളെ വേണ്ടെന്ന് വെക്കണമെങ്കില്‍ അതത്രയും എന്നെ ഹേര്‍ട്ട് ചെയ്തത് കൊണ്ടായിരിക്കും. അത്രയും പറ്റാതെയാവുമ്പോളാണ് വേണ്ടെന്ന് വെക്കുക. അതുവരെയും ചേര്‍ത്ത് തന്നെ പിടിക്കും.

അടിയും ഇടിയും ഗാര്‍ഹിക പീഡനവുമൊക്കെ അനുഭവിക്കുന്ന സ്ത്രീകള്‍ അത് കളഞ്ഞിട്ട് വേറെയും പോയി കല്യാണം കഴിക്കും. എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ല. ഇത്രയും പീഡനം അനുഭവിച്ചിട്ടും വീണ്ടും അതുപോലൊരു ജീവിതത്തിലേക്ക് എങ്ങനെ പോയെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ അതിശയം തോന്നും. അതൊരു ഭാഗ്യ പരീക്ഷണമല്ലേ. അവിടെയും അങ്ങനെ തന്നെയാണെങ്കില്‍ എന്ത് ചെയ്യും? ഒരു പ്രാവിശ്യമൊക്കെയേ ദൈവം ബുദ്ധി തോന്നിപ്പിക്കുകയുള്ളു. പിന്നെയും പോയി അബദ്ധത്തില്‍ ചാടുകയാണെങ്കില്‍ ചാടട്ടേ എന്നേ വിചാരിക്കുകയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button