EntertainmentKeralaNews

ഇല്ലെടോ..എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന പത്ത് രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്”..!!!! കൊച്ചിൻ ഹനീഫയുടെ ഓർമ്മയിൽ കണ്ണുനിറഞ്ഞ് മണിയൻ പിള്ള രണ്ടു

കൊച്ചി: നടൻ, നിർമ്മാതാവ്,സംവിധായകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായ താരമാണ് മണിയൻ പിള്ള രാജു.നടൻ കൊച്ചിൻ ഹനീഫയുമായി ആത്മബന്ധം പുലർത്തിയ ആളുമാണ് മണിയൻ പിള്ള രാജു. ഒരു അഭിമുഖത്തിൽ രാജു കൊച്ചിൻ ഹനീഫയെ കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങളിങ്ങനാണ്.

അവതാരകൻ : “എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ന്ന് പറയുന്നത് എറണാകുളത്ത് ഹനീഫ് ക്ക(കൊച്ചിൻ ഹനീഫ)മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചില് ണ്ട്..അവിടെ നിന്നവരെല്ലാം അത് കണ്ട് കരഞ്ഞു പോയവരാണ്..എങ്ങനെയാണ് അദ്ദേഹവുമായുള്ള ആത്മബന്ധം ഓർത്തെടുക്കുന്നത്” ??

മണിയൻ പിള്ള രാജു : “മദ്രാസിലെ ഉമാ ലോഡ്ജിൽ ചാൻസ് ചോദിച്ച്..അവസരങ്ങൾക്ക് വേണ്ടി നടക്കുവാണ് ഞാനും ഹനീഫയും..എന്റെ അപ്പുറത്തെ റൂമിലാണ് ഹനീഫ താമസം..എല്ലാ ദിവസവും ഞങ്ങള് ഓരോ തമിഴ് സിനിമകൾ കാണും..എന്നിട്ട് അതിലെ സീനുകൾ ഇങ്ങനെ അനുകരിക്കും..ഹനീഫ ശിവാജി ഗണേശന്റെ റോള് ചെയ്യും,ഞാൻ നാഗേഷിന്റെയും..അന്ന് ഇറങ്ങാൻ പോകുന്ന സിനിമകളെ കുറിച്ചും അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ഞങ്ങൾ,ഇങ്ങനെ ചർച്ച ചെയ്തോണ്ടിരിക്കും”

“ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും..ലോഡ്ജിന്റെ അടുത്തുള്ള ചന്ദ്രഭവൻ എന്ന് പേരുള്ള ഒരു ഹോട്ടലിൽ എനിക്ക് പറ്റുണ്ട്..മരിച്ചു പോയ സംവിധായകൻ തമ്പി കണ്ണന്താനം ഇടപെട്ടാണ് അവിടെ എനിക്ക് ഈ അക്കൗണ്ട് ഉണ്ടാക്കി തരുന്നത്..ആ ഹോട്ടലിലാണ് ഞാൻ എന്നും ഭക്ഷണം കഴിക്കാൻ പോകുന്നത്..വീട്ടിൽ നിന്ന് അന്ന് മണിയോർഡർ ആയി വരുന്നത് 100 രൂപയാണ്,അന്ന് എന്റെ റൂമിന്റെ റെന്റ് തന്നെ ഒരു മാസത്തേക്ക് 45 രൂപ വരും..ഉമാ ലോഡ്ജിലെ മൂന്നാമത്തെ നിലയിലാണ് ഞാനും ഹനീഫയും താമസം..ഭയങ്കര ചൂടാണ് അവിടെ..ചൂട് മാറ്റാൻ വേണ്ടി നനഞ്ഞ തോർത്ത് കൊണ്ട് വന്ന് ഞാൻ എന്റെ കട്ടിലിൽ വിരിച്ചിടും,എന്നിട്ട് കിടക്കും..കുറച്ചു കഴിയുമ്പോ തോർത്ത് ഉണങ്ങും..ഞാൻ പിന്നേം പോയി തോർത്തിൽ വെള്ളം നനച്ചു കൊണ്ട് വരും,കട്ടിലിൽ ഇടും,കിടക്കും..ഇങ്ങനെയാണ് ഞാനും ഹനീഫയും അക്കാലത്ത് ചൂട് മാറ്റിയിരുന്നത്”

“എന്നും രാവിലെ എഴുന്നേറ്റ് ഞാൻ ചന്ദ്രഭവൻ ഹോട്ടലിലേക്ക് നടന്ന് പോകും,എന്നിട്ട് 4 ഇഡ്ഡലി കഴിക്കും..അന്ന് 50/60 പൈസയൊക്കെയേ ഇഡ്ഡലിക്ക് ഉള്ളൂ..ഉച്ചക്കും ഇത് പോലെ പോവും,ഊണ് കഴിക്കും..അന്ന് നല്ലൊരു ഊണ് കിട്ടാൻ ഒന്നരരൂപയാവും..ഒന്നരരൂപയുടെ ഊണ് എന്ന് പറഞ്ഞാൽ ഇല നിറച്ച് വിഭവങ്ങൾ ആണ്..എന്നെ പോലെയുള്ളവർക്ക് അന്നത്തെ ആശ്രയം ജനതാ മീൽസ് ആണ്..ജനത മീൽസിന് അന്ന് ഒരു രൂപയാണ് വില..ഒരു അലുമിനിയം പാത്രത്തിൽ കുറച്ച് ചോറ് തരും..പിന്നെ,സാമ്പാർ..തോരൻ..അച്ചാർ..ഇതൊക്കെയാണ് അതിൽ പ്രധാനമായും ഉണ്ടാവുക”

“അപ്പുറത്ത് ഒന്നര രൂപക്ക് വിഭവസമൃദ്ധമായ ഊണ് കഴിക്കുന്നവരെ നോക്കി നമ്മൾ ഇങ്ങനെ നിൽക്കും..അവർ പപ്പടം കടിച്ചു തിന്നുന്നതും രസമിങ്ങനെ പാത്രത്തിൽ ഒഴിച്ചു കുടിക്കുന്നതും അവിയലിൽ ഉള്ള മുരിങ്ങക്ക തിന്നുന്നതുമൊക്കെ നമ്മൾ ഇങ്ങനെ കൊതിയോടെ നോക്കി നിൽക്കും..കുറേ കഴിഞ്ഞപ്പോ എനിക്ക് എന്തോ നാണക്കേട് പോലെ തോന്നി..അന്ന് തൊട്ട് രാവിലെ മാത്രമല്ല,ഉച്ചക്കും ഞാൻ ഇഡ്ഡലി കഴിക്കാൻ തീരുമാനിച്ചു..ഇഡ്ഡലിക്ക് അന്ന് കാശും കുറവായിരുന്നു”


“ഹനീഫയുടെ അന്നത്തെ ഭക്ഷണം ന്ന് പറഞ്ഞാൽ പുള്ളി അഞ്ച് പൊറോട്ട വാങ്ങിക്കും,കൂടെ ഒരു ഡബിൾ ബുൾസൈയും..എന്നിട്ട് ഈ ബുൾസൈക്കകത്ത് കുറച്ച് പെപ്പറും സാൾട്ടും ഇടും..എന്നിട്ട് ഈ പൊറോട്ട അതിനകത്ത് ഇങ്ങനെ മുക്കി കഴിച്ചോണ്ടിരിക്കും..അഞ്ച് പൊറോട്ട തീരുന്നതിനനുസരിച്ച് ആ ബുൾസൈയും തീരും..ഇതാണ് പുള്ളിയുടെ ഒരു രീതി..പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചാണ് കഴിക്കുക (ചിരി) ബ്രെഞ്ച് ന്നാണ് പുള്ളി അതിന് പറയുന്ന പേര്..ബ്രേക്ക് ഫാസ്റ്റും + ലഞ്ചും..ബ്രെഞ്ച്”

“ഒരു ദിവസം ഞാൻ സ്ഥിരം പോയിക്കൊണ്ടിരുന്ന ചന്ദ്രഭവൻ ഹോട്ടൽ പെയിന്റിങ്ങ് നടക്കുന്നത് കാരണം ക്ലോസ് ആക്കിയിട്ടു..എന്റേൽ ആണേൽ അന്ന് അഞ്ചിന്റെ പൈസയും ഇല്ല,വിശപ്പ് ആണെങ്കീ സഹിക്കാനും വയ്യ..ഞാൻ ഉടനെ ഹനീഫയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു”

“ഹനീഫാ..കയ്യിൽ എന്തേലും പൈസ ഉണ്ടോ..എനിക്ക് ഭക്ഷണം കഴിക്കാനാണ്”

ഹനീഫയുടെ കയ്യിൽ ഒരു ഖുറാൻ ഉണ്ട്..പുള്ളി അതിനകത്ത് സൂക്ഷിച്ചുവച്ചിരുന്ന ഒരു പത്ത് രൂപ എടുത്ത് എനിക്ക് തന്നു..ഞാൻ അപ്പോ തന്നെ പോയി ബ്രേക്ക് ഫസ്റ്റ് കഴിച്ചു വന്നു

ഉച്ച ആയപ്പോ ഞാൻ വീണ്ടും പോയി ഇഡ്ഡലി കഴിച്ചു വന്നു

ഞാൻ തിരിച്ചു വന്നപ്പോഴും ഹനീഫ അവിടെ തന്നെ ഇരിക്കുകയാണ്..ഞാൻ ചോദിച്ചു

“കഴിക്കാൻ പോകുന്നില്ലേ”

“ഓ..പോകുന്നില്ലടോ..ഇന്നെന്തോ നല്ല സുഖമില്ല..കഴിക്കുന്നില്ല” പുള്ളി പറഞ്ഞു

വൈകുന്നേരം ആയപ്പോ ഞാൻ പോയി വീണ്ടും കഴിച്ചു വന്നു..അപ്പോഴേക്കും ഹനീഫ എനിക്ക് തന്ന 10 രൂപ തീർന്നു പോയിരുന്നു..ഞാൻ സോപ്പ്..തുടങ്ങി വേറെന്തൊക്കെയോ സാധനങ്ങൾ കൂടി ആ കാശ് കൊണ്ട് വാങ്ങിച്ചിരുന്നു

വൈകുന്നേരം വന്നപ്പോ ഞാൻ വീണ്ടും ഹനീഫയെ കണ്ടു

ഞാൻ ചോദിച്ചു

“നിങ്ങള് ആഹാരം കഴിക്കാൻ പോയില്ലേ”

ഹനീഫ പറഞ്ഞൂ.

“ഇല്ലെടോ..എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന പത്ത് രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്”..!!!!!!

ഇങ്ങനത്തെ ഒരാള് മരിച്ചു ന്ന് അറിയുമ്പോ കരയാതിരിക്കാൻ പറ്റ്വോ നമുക്ക്..????

💗💗💗💗💗

ചില മനുഷ്യരുടെ ചൈതന്യം,അവരീ മണ്ണ് വിട്ട് പോയാലും നിലനിൽക്കും

ഏറ്റവും പ്രിയപ്പെട്ട ഹനീഫ് ക്ക ❤️❤️

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button