33.9 C
Kottayam
Sunday, April 28, 2024

സൗജന്യമായി കൊടുത്തിട്ടും ആർക്കും വേണ്ട, തന്ത്രം മാറ്റി വിൽപ്പനയിൽ ഒന്നാമതെത്തിയ കോണ്ടം നിർമ്മാതാക്കൾ

Must read

മുംബൈ:കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ് മാന്‍ഫോഴ്‌സ് കോണ്ടം. സ്വതവേ കടുത്ത മത്സരം നിലനിൽക്കുന്ന, വിൽപ്പന തീരെ കുറവുള്ള ഈ വിപണിയുടെ 32 ശതമാനവും ഇപ്പോൾ മാൻഫോഴ്സിന്റെ കൈയ്യിലാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാൻകൈന്റ് ഫാർമയുടെ ഉപകമ്പനിയാണ് ഇത്.

എതിരാളികളായ ഡ്യൂറക്‌സ് കമ്പനിക്ക് വിപണിയുടെ 13.8 ശതമാനവും കാമസൂത്രക്ക് വിപണിയുടെ 13.5 ശതമാനവും മാത്രമാണുള്ളത്. ‘മാന്‍ഫോഴ്‌സ് കോണ്ടത്തിന്റെ വളര്‍ച്ചയുടെ രഹസ്യം ‘പരസ്യം’ ആണ്. നിലവിലുള്ള കോണ്ടം ബ്രാന്‍ഡുകളും സര്‍ക്കാരും കോണ്ടത്തിനെ ഗര്‍ഭനിരോധനമാര്‍ഗ്ഗവും സുരക്ഷിതലൈംഗികബന്ധത്തിനുള്ള ഉപാധിയായുമാണ് ബോധവത്കരണം നടത്തിയത്. എന്നാല്‍ ഞങ്ങള്‍ എങ്ങനെ ആനന്ദം വര്‍ദ്ധിപ്പിക്കാം എന്നാണ് പരസ്യം ചെയ്തത്.’- മാന്‍കൈന്റ് ഫാര്‍മയുടെ മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ രാജീവ് ജുനേജ പറഞ്ഞു.

അമേരിക്ക ആസ്ഥാനമായ ഡാറ്റ സ്ഥാപനം നീൽസന്റെ റിപ്പോർട്ടിലാണ് മാൻഫോഴ്സിന് 32 ശതമാനം വിപണി ഓഹരിയുണ്ടെന്ന് വ്യക്തമായത്. 2007 ൽ മാത്രം തുടങ്ങിയ സ്ഥാപനമാണിത്. തുടക്ക കാലത്ത് വിപണിയിൽ കാലൂന്നാൻ പെടാപ്പാട് പെട്ടൊരു കമ്പനി. അന്ന് പലപ്പോഴും പ്രതീക്ഷകൾ നശിച്ചുപോയിരുന്നെന്ന് പറയുന്നു ജുനേജ.

കോണ്ടം വിപണിയിലേക്ക് വരുന്നതിന് മുൻപ് തന്നെ വിപണിയുടെ സ്വഭാവം മനസിലാക്കാൻ മാൻകൈന്റ് ഫാർമ ഒരു പരീക്ഷണം നടത്തിയിരുന്നു. മാൻഫോഴ്സ് കോണ്ടം കമ്പനി തങ്ങളുടെ വയാഗ്ര ഗുളികകൾക്കൊപ്പം സൗജന്യമായി നൽകി. ഇതിന് വിപണിയിൽ ശ്രദ്ധ കിട്ടിത്തുടങ്ങിയെന്ന് കണ്ടപ്പോഴാണ് വാണിജ്യാടിസ്ഥാനത്തിൽ കമ്പനി ഉൽപ്പന്നം വിറ്റത്. എന്നാൽ വിൽപ്പന പ്രതീക്ഷിച്ച പോലെ ഉണ്ടായിരുന്നില്ല.

ലൈംഗിക രോഗങ്ങൾ വരുമെന്നും പാക്കറ്റ് കാണാൻ ഭംഗിയില്ലെന്നും പറഞ്ഞ് ആളുകൾ കോണ്ടം വാങ്ങിയില്ലെന്ന് ജുനേജ പറയുന്നു. കോണ്ടത്തിലുണ്ടാകാൻ സാധ്യതയുള്ള ചോർച്ചയും പേടിയുടെ ഒരു കാരണമായി. ഇതിന് പുറമെ കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികാസ്വാദനം കുറയ്ക്കുമെന്നും പലരും ഭയപ്പെട്ടു.

അതിനാൽ തന്നെ ഈ സാഹചര്യത്തെ മറികടക്കാൻ കമ്പനി തങ്ങളുടെ തന്ത്രങ്ങൾ മാറ്റി. ഇതിലൂടെ കമ്പനി വാർത്തകളിൽ ഇടംപിടിച്ചു. പ്രാദേശിക ഭാഷകളിലും പരസ്യങ്ങൾ നൽകി 2015 ൽ കമ്പനി ഇടപെടൽ സജീവമാക്കി. ഈ തന്ത്രമാണ് വിജയിച്ചത്. ബ്രാൻഡിന് ജനശ്രദ്ധയാകർഷിക്കാനായി. ദില്ലിയിലും മുംബൈയിലും ഹിന്ദി പരസ്യങ്ങൾ ഫലം കണ്ടപ്പോൾ പ്രാദേശിക ഭാഷകളിലെ പരസ്യങ്ങൾ ഗുജറാത്തിലും ബംഗാളിലും ഒഡിഷയിലും കമ്പനിക്ക് മുന്നേറ്റം നൽകി.

അന്ന് മുതൽ ബിസിനസ് ശക്തമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കൊവിഡ് മഹാമാരി ഈ വിപണിയെയും ബാധിച്ചു. ഇത് കമ്പനി പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിന് കാരണം ഇന്ത്യാക്കാർ വീടിനടുത്തെ മരുന്ന് കടകളിൽ നിന്ന് കോണ്ടം വാങ്ങാൻ മടിക്കുന്നതാണെന്നും ജുനേജ കരുതുന്നു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ആളുകൾക്ക് സഞ്ചരിക്കാൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.

രാജ്യത്ത് മരുന്ന് കടകളാണ് കോണ്ടം വിതരണക്കാരിൽ പ്രധാനികൾ. വിൽപ്പനയുടെ 78 ശതമാനവും മരുന്ന് കടകൾ വഴിയാണ്. ഈ വെല്ലുവിളി മറികടക്കാൻ ഡിജിറ്റൽ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനാണ് മാൻഫോഴ്സിന്റെ ശ്രമം. നേരത്തെ ഈ ചിന്ത ഉണ്ടായിരുന്നില്ലെന്നും എന്നാൽ കൊവിഡ് പ്രതിസന്ധി ഈ സാധ്യതയെ കൂടി പരിശോധിക്കാൻ നിർബന്ധിതരാക്കിയെന്നും കമ്പനി പറയുന്നു.

കൊവിഡ് കാലത്തെ നഷ്ടം കണക്കാക്കിയില്ലെങ്കിലും വിൽപ്പന കൊവിഡിന് മുൻപത്തെ നിലയിലേക്ക് മാറുന്നുണ്ടെന്നും ജുനേജ പറഞ്ഞു. വിൽപ്പനയിലെ ഈ വളർച്ച കമ്പനിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. സ്ത്രീകളിലെ ലൈംഗികതയെ പഠന വിഷയമാക്കി, സ്ത്രീകൾക്ക് വേണ്ടി കോണ്ടം അവതരിപ്പിക്കാനാണ് ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week