ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീരം വെട്ടിനുറുക്കി അരച്ചെടുത്ത് രാസലായനിയില്‍ ലയിപ്പിച്ചു, ഭാര്യയെ കൊന്നത് ക്രൂരമായി

ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീരം വെട്ടിനുറുക്കി അരച്ചെടുത്ത് രാസലായനിയില്‍ ലയിപ്പിച്ചു, ക്രൂരകൊലപാതകം

ബിന്നിംഗന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയില്‍ ബാസലിനടുത്തുള്ള ബിന്നിംഗനിലെ വീട്ടിലാണ് 38-കാരിയായ ക്രിസ്റ്റീന  കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നത്‌. ശരീരാവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ക്രിസ്റ്റീനയുടെ  ഭര്‍ത്താവ് തോമസ് എന്ന് പേരുള്ള 43-കാരനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കഴുത്ത് ഞെരിച്ചാണ് ഇയാള്‍ ക്രിസ്റ്റീനയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് കള്ളമാണെന്ന് അന്വേഷണ സംഘം തെളിയിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ബാസല്‍-ലാന്‍ഡ്ഷാഫ്റ്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ബുധനാഴ്ച അറിയിച്ചു. വിചാരണ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

കോടതി രേഖകളിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. തെളിവ് നശിപ്പിക്കാനായി ക്രിസ്റ്റീനയുടെ ശരീരം വെട്ടിമുറിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് ശരീരം മുറിച്ച് കഷ്ണങ്ങളാക്കാന്‍ ഇയാള്‍ ഉപയോഗിച്ചത്. ഗര്‍ഭപാത്രം ശരീരത്തില്‍ നിന്നും പുറത്തെടുത്ത ശേഷമാണ് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍ മുറിച്ചത്. പിന്നീട് ചില ശരീരഭാഗങ്ങള്‍ ഒരു വ്യാവസായിക ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരച്ചെടുത്ത് , ഒരു രാസ ലായനിയില്‍ ലയിപ്പിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു. ഈ ബ്ലെന്‍ഡറില്‍ നിന്ന് ചര്‍മ്മത്തിന്റെ അവശിഷ്ടങ്ങളും അസ്ഥികളുടെ ഭാഗങ്ങളും ഉള്‍പ്പെടെയുള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തലയും ശരീരത്തില്‍ നിന്ന് വെട്ടിയെടുത്തിരുന്നു.

ഈ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ തോമസ് ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കാണുകയും ചെയ്തിരുന്നുവെന്ന് കോടതി രേഖകള്‍ സൂചിപ്പിക്കുന്നു. ക്രിസ്റ്റീനയുടെ ഇടുപ്പെല്ലുകള്‍ ഇയാള്‍ ഒടിച്ചതായും ഇടതുകൈയുടെ മുകള്‍ഭാഗം, കൈത്തണ്ട, വലതുകാലിന്റെ താഴത്തെ ഭാഗം എന്നിവ നീക്കം ചെയ്തതായും, തുടര്‍ന്ന് നട്ടെല്ല് മുറിച്ചുമാറ്റിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.

വീട്ടിലെ തുണി അലക്കാന്‍ ഉപയോഗിക്കുന്ന മുറിയിലെ ഒരു കറുത്ത ബാഗില്‍ മുടിയിഴകള്‍ കണ്ട ക്രിസ്റ്റീനയുടെ പിതാവാണ് മകള്‍ കൊല്ലപ്പെട്ടതായി സംശയം ഉന്നയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News