KeralaNews

തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കം സംഘര്‍ഷത്തിന് കാരണമായെന്ന് മൊഴി

പത്തനംതിട്ട: തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. രണജിത്തിന് പരിക്കേല്‍ക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാര്‍ (44) നെതിരെ അടൂര്‍ പോലീസ് കേസെടുത്തിരുന്നു.

രണജിത്തിന് പരിക്കേറ്റ സംഭവത്തില്‍ ഭാര്യ സജിനി പോലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് അനില്‍ കുമാറിനെതിരെ കേസെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റത് എന്നാണ് സജിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്.

അടൂര്‍ സിഐ ടിഡി പ്രജീഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. മരണം സംബന്ധിച്ച് രണജിത്തിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാകൂ എന്ന് സിഐ പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണജിത്ത് പത്ര ഏജന്റാണ്. മക്കള്‍: ആയുഷ്, ആരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button