കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് പുതിയ ദേശീയ പ്രവർത്തകസമിതി രൂപവത്കരിച്ച് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ വിഭാഗം. മമതയെ അധ്യക്ഷസ്ഥാനത്തുനിന്നും അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ യോഗം പുതിയ ഭാരവാഹികളടങ്ങിയ മുപ്പതംഗ സമിതിയെ തിരഞ്ഞെടുത്തു. ഹൗറയിൽനിന്നുള്ള എം.എൽ.എ അരൂപ് ചക്രവർത്തി അധ്യക്ഷനായാണ് പുതിയ സമിതി രൂപവത്കരിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ നിയമാവലിയനുസരിച്ച് മൂന്നു വർഷത്തിലൊരിക്കൽ ദേശീയ പ്രവർത്തകസമിതി പുനഃസംഘടിപ്പിക്കണമെന്നും 2022-നുശേഷം അതുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിമത എം.എൽ.എ.മാരുടെ യോഗം വിളിച്ചുകൂട്ടിയത്. നിലവിലുള്ള സമിതി പിരിച്ചുവിടാൻ തീരുമാനിച്ചു. ഫിർഹാദ് ഹക്കീം, സബീനാ യാസ്മിൻ, അരൂപ് ബിശ്വാസ് എന്നിവരാണ് ഉപാധ്യക്ഷർ. ഋതബ്രത, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ സെക്രട്ടറിമാരായും അഖ്റു സമാനെ ഖജാൻജിയായും തിരഞ്ഞെടുത്തു.
ബജറ്റ് സമ്മേളനം കഴിഞ്ഞയുടൻ ഒരു ഹോട്ടലിലാണ് യോഗം നടന്നത്. 60 വിമത എം.എൽ.എ.മാരും കൊൽക്കത്ത കോർപ്പറേഷനിലെ 70 മുൻ കൗൺസിലർമാരും പങ്കെടുത്തു. മമതയെയും അഭിഷേകിനെയും ഒഴിവാക്കി, മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, രവീന്ദ്രനാഥ ടാഗോർ എന്നിവരുടെ ചിത്രങ്ങളടങ്ങിയ ബാനറാണ് വിമതവിഭാഗം വേദിയിൽ തൂക്കിയത്.


