കൊച്ചി:ഭ്രമയുഗത്തിലെ കഥയും കഥാപാത്രവും എല്ലാം വ്യത്യസ്തമായിരുന്നുവെന്നും അവാർഡൊന്നും പ്രതിക്ഷിച്ചിട്ടല്ല ചിത്രം ചെയ്തതെന്നും ഇതെല്ലാം സംഭവിക്കുന്നതാണെന്നും മമ്മൂട്ടി. ഭ്രമയുഗത്തിലെ ത്രസിപ്പിക്കുന്ന അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിഫ്, ടൊവിനോ, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ ഉൾപ്പടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിന് നന്ദി. ഇതൊരു യാത്രയാണ്. കൂടെനടക്കാൻ ഒത്തിരിപ്പേരുണ്ടാകും. അവരേയും നമ്മുടെ ഒപ്പം കൂട്ടും. അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
പുതുതലമുറയാണല്ലോ ഇത്തവണ അവാർഡ് മൊത്തം കൊണ്ടുപോയത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ എന്താ പഴയതാണോ, താനും ഈ തലമുറയിൽപ്പെട്ട ആളല്ലേ എന്ന രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്.


