പ്രാർത്ഥനകൾക്കെല്ലാം കൈകൂപ്പി നന്ദി പറഞ്ഞ് മമ്മൂട്ടി, ​മുണ്ട് മടക്കിക്കുത്തി ഷൂട്ടിങ് സെറ്റില്‍

പറഞ്ഞു ബുദ്ധിമുട്ടേണ്ട, എനിക്ക് കാര്യം മനസ്സിലായി; പ്രാർത്ഥനകൾക്കെല്ലാം കൈകൂപ്പി നന്ദി പറഞ്ഞ് മമ്മൂട്ടി, ​മുണ്ട് മടക്കിക്കുത്തി റെഡിയായി!

ഹൈദരാബാദ്‌: മലയാളികൾ അത്രയേറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ദിവസമാണ് ഇന്നും ഇന്നലെയുമൊക്കെ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി. ഇന്നലെ വൈകിട്ടോടുകൂടെയാണ് സിനിമാ സെറ്റിലേക്ക് തിരിച്ചെത്തുന്ന സന്തോഷ വാർത്ത മമ്മൂട്ടി സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ഇന്ന് സെറ്റിലേക്ക് എത്തി.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ ആണ് മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി മോശമായത്. അതിനെ തുടർന്ന് കഴിഞ്ഞ ഏഴ് മാസത്തോളമായി ചികിത്സയിലായിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയി എന്ന വാർത്തയും ഉറ്റവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർ അറിഞ്ഞു. അന്നും പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു

ആരോഗ്യം തിരിച്ചുപിടിച്ച മമ്മൂട്ടി ആദ്യം എത്തിയതും മഹേഷ് നാരായണന്റെ ഷൂട്ടിങ് സെറ്റിലേക്ക് തന്നെയാണ്. ഹൈദരബാദിൽ വച്ചാണ് ഷൂട്ടിങ്. സെറ്റിലേക്ക് എത്തിയ മമ്മൂട്ടിയെ പടക്കം പൊട്ടിച്ചാണ് സ്വീകരിച്ചത്. കാണാനും പ്രതികരണം അറിയാനും കൂടി നിന്ന മാധ്യമങ്ങൾക്ക് മുന്നിൽ മമ്മൂട്ടി കൈ കൂപ്പി നന്ദി പറഞ്ഞു.

അസുഖത്തെ കുറിച്ച് ചോദിക്കാൻ മടിയായി റിപ്പോർട്ടർ തഞ്ചുന്നത് കേട്ടപ്പോൾ തന്നെ, പറഞ്ഞു ബുദ്ധിമുട്ടേണ്ട എനിക്ക് കാര്യം മനസ്സിലായി എന്ന് മമ്മൂട്ടി പറഞ്ഞു. പ്രാർത്ഥനകൾക്ക് നന്ദി. സ്നേഹത്തോടെയുള്ള പ്രാർത്ഥനയായിരുന്നല്ലോ, അത് ഫലം കാണും എന്നാണ് മമ്മൂട്ടി പറഞ്ഞത്. പഴയതു പോലെ കൂലിങ് ഗ്ലാസ് വച്ച്, കാഷ്വലായി ഡ്രസ്സ് ധരിച്ച് സെറ്റിലെത്തിയ മമ്മൂട്ടി കൂടി നിന്നവർക്കെല്ലാം സലാം പറഞ്ഞു.

താൻ ആരോഗ്യവാനാണ് എന്ന് കാണിക്കുന്ന ചില ആംഗ്യങ്ങളൊക്കെ കാണിക്കുന്നുണ്ടായിരുന്നു. പിന്നെ മുണ്ടൊന്ന് കുടഞ്ഞ് മടക്കി കുത്തി. അതിൽ അറിയാമായിരുന്നു, മമ്മൂട്ടി എത്രത്തോളം ശക്തമായിട്ടാണ് ഏഴ് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയത് എന്ന്. കേരളത്തിനകത്തും പുറത്തുമുള്ളവർ‍ മമ്മൂട്ടിയ്ക്ക് വേണ്ടി നടത്തിയ പ്രാർത്ഥനകളൊന്നും വെറുതെയായില്ല. ഇനിയുമൊത്തിരി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായി, ഓരോ കഥാപാത്രത്തെയും ആർത്തിയോടെ തിരഞ്ഞെടുക്കുന്ന തുടക്കകാരനെ പോലെ മമ്മൂട്ടി റെഡിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News