’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുൻ്റെ കുടുംബവും’

കൊച്ചി:കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഒരു മൃതദേഹത്തോട് കൂടിയാണ് ലോറിയുടെ കാബിന്‍ ദൗത്യസംഘം കണ്ടെടുത്തത്. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി അറിയിച്ചിരുന്നു. ഇപ്പോഴിതാ അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും. ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികള്‍ അര്‍ജുന്‍’, മമ്മൂട്ടി കുറിച്ചു.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News