ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചു; ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ

ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചു; ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ

ഹരിപ്പാട്: ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്റ്റിലായി.

മൂന്ന് ദിവസം മുമ്പാണ് ദാരുണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ ഉപരിപഠനത്തിനായി ഉസ്‌ബെക്കിസ്താനിലേക്ക് പോയത്. സാവരിയയും അനാമും തമ്മിൽ സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.

ആക്രമണത്തിന് പിന്നാലെ അനാം തന്നെ സാവരിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി അനാമിനെ കസ്റ്റഡിയിലെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.

മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചൊവ്വാഴ്ച രാവിലെയോടെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News