മലയാളി കന്യാസ്ത്രീയെ ജലന്ധറിലെ കോൺവൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം

ആലപ്പുഴ: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ (Sister) പഞ്ചാബിലെ ജലന്ധര്‍ (Jalandhar) രൂപത പരിധിയിലെ കോണ്‍വെന്റില്‍ (Convent)മരിച്ച നിലയില്‍. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുയര്‍ത്തിയും പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്കു (Collector) പരാതി നല്‍കി.

ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്സി. നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ആത്മഹത്യ ചെയ്തത്. 29നു രാത്രിയും മകള്‍ ഉല്ലാസവതിയായി വീട്ടിലേക്കു വിളിച്ചിരുന്നെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

മരണ സാഹചര്യങ്ങളെ കുറിച്ചു കോണ്‍വെന്റില്‍ നിന്നും വിവരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുയര്‍ത്തിയാണ് പരാതി. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. രണ്ടിന് മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കര്‍മ്മിലി. സഹോദരന്‍: മാര്‍ട്ടിന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News