ബംഗ്ലൂരുവിൽ ഫ്‌ളാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച;മലയാളി യുവാക്കൾ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ ഫ്‌ളാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ നാല് മലയാളി യുവാക്കൾ അറസ്റ്റിൽ. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്‌ളാറ്റിൽ കയറിയത്.

പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ളാറ്റിലുണ്ടായിരുന്ന തൊണ്ണൂറായിരം രൂപ കവർന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥികളെയാണ് ഇവർ ഫ്‌ളാറ്റിൽ കയറി ഭീഷണിപ്പെടുത്തിയത്.

കേരളത്തിന്റെ വ്യാവസായിക സിരാകേന്ദ്രമായ കൊച്ചിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോഡ്ജില്‍ ലോട്ടറി വില്‍പനക്കാരന്‍ താമസിക്കുന്നുണ്ടായിരുന്നു. നേരത്തെ പ്രതികളും ലോട്ടറി വില്‍പ്പനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിന്റെ വൈരാഗ്യത്തില്‍ മൂന്നംഗ സംഘം ലോഡ്ജിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തു. 65,000 രൂപ വിലവരുന്ന ഐഫോണും 5,500 രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്.

ലോട്ടറിക്കച്ചവടക്കാരന്‍ ഫോണിനായി പിടിവലി നടത്തിയതോടെ പ്രതികളിലൊരാള്‍ ഇയാളുടെ കൈ പിടിച്ചുവച്ചു. ഈ സമയം മറ്റൊരാള്‍ അയേണ്‍ ബോക്‌സുകൊണ്ട് മുഖത്തിട്ട് അടിക്കുകയും ചെയ്തു. ലോട്ടറിക്കച്ചവടക്കാരന്റെ മൂക്കിനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ റിമാന്‍ഡിലാണ്. കൊച്ചിയില്‍ സ്പാ നടത്തുന്നവരാണ് പ്രതികളെന്നാണ് വിവരം.

കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അടുത്തിടെ ബാറില്‍ വെടിവയ്പുണ്ടായിരുന്നു. ബാര്‍ ജീവനക്കാര്‍ക്ക് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലംഗ സംഘമായിരുന്നു കൃത്യം നടത്തിയത്.

ബാറിലെത്തിയ പ്രതികള്‍ മദ്യം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഇവര്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കായിരുന്നു വെടിയേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News