NationalNews

നടി മാളവികയുടെ ആധാർ ദുരുപയോ​ഗം ചെയ്ത് സിം എടുത്തു, മോശം സന്ദേശങ്ങളയച്ച് അജ്ഞാതൻ

ബെംഗളൂരു: നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാർഡ് ഉപയോ​ഗിച്ച് നിരവധി പേർക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതൻ. ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് നടി മുംബൈ പോലീസിന് പരാതി നൽകി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.

മാളവിക തന്നെയാണ് തന്റെ ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെട്ട വിവരം ദേശീയ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയിൽ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് മണിക്കൂറിനകം മൊബൈൽ നമ്പർ അസാധുവാക്കുമെന്നും കൂടുതൽ വിവരങ്ങളറിയാൻ 9 എന്ന നമ്പർ ഡയൽ ചെയ്യണമെന്നുമായിരുന്നു ട്രായി അധികൃതർ പറഞ്ഞത്.

തുടർന്ന് ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് തന്റെ ആധാർ കാർഡ് ദുരുപയോ​ഗം ചെയ്ത് ആരോ ഒരാൾ സിം എടുത്തതായും ഇതിൽ നിന്ന് പലർക്കും മോശം സന്ദേശങ്ങൾ പോയതായും നടി മനസിലാക്കിയത്. ഇക്കാരണത്താൽ ആധാർ കാർഡ‍് ഉപയോഗിച്ചെടുത്ത മുഴുവൻ മൊബൈൽ നമ്പറും റദ്ദാക്കുമെന്നാണ് അതോറിറ്റി അറിയിച്ചിട്ടുള്ളത്. മുംബൈ ഘാട്​കോപറാണ് സിമ്മിന്റെ ലൊക്കേഷനായി ട്രായ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാൽ ആധാർ രേഖകൾ ദുരുപയോഗപ്പെടുത്തിയതാണെന്നും താൻ എടുത്ത നമ്പറുകൾ റദ്ദാക്കരുതെന്ന് കാട്ടി മുംബൈ പൊലീസിനെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി. “ഇങ്ങനെയൊരു സിം കാർഡ് എടുത്തിട്ടില്ലെന്ന് ഞാൻ വ്യക്തമായി ട്രായി അധികൃതരോട് പറഞ്ഞു. പിന്നീടവർ ഒരു പോലീസ് ഓപ്പറേറ്ററുമായി എന്നെ ബന്ധപ്പെടുത്തി. അയാളെന്നോട് തീരെ സഹതാപം കാട്ടിയില്ല. ട്രായിയിൽ നിന്നുള്ള വിവരങ്ങൾ ബോധിപ്പിച്ചിട്ടും പരാതി നൽകാൻ മുംബൈയിലേക്ക് ചെല്ലണമെന്നാണ് പറഞ്ഞത്.” മാളവിക പറഞ്ഞു.

മുംബൈയിലേക്ക് നേരിട്ട് വരാനാവില്ലെന്ന് പറഞ്ഞപ്പോൾ സ്കൈപ്പ് കോളിൽ വരാനാണ് തന്നോട് പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞതെന്ന് നടി പറഞ്ഞു. “ഇതനുസരിച്ച് ഞാൻ അദ്ദേഹത്തെ സ്കൈപ്പിൽ ബന്ധപ്പെട്ടു. എന്നെ കണ്ടതും കെ.ജി.എഫിൽ അഭിനയിച്ച നടിയാണ് ഞാനെന്ന് ആ പോലീസുകാരൻ തിരിച്ചറിഞ്ഞു. അയാൾ സ്വയം പരിചയപ്പെടുത്തുകയും എന്റെ മൊഴി ഓൺലൈനായി രേഖപ്പെടുത്തുകയും ചെയ്തു. മൊഴി കോടതിയിൽ സമർപ്പിക്കുമെന്ന് ആ പോലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.” മാളവിക വ്യക്തമാക്കി.

ആധാർ ഒരു പാസ്‌പോർട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണ്. അത് വളരെ അത്രമേൽ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം എന്നതാണ് ഈ സംഭവത്തിൽ നിന്നുമുള്ള തന്റെ പഠനം. നാമത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പൗരന്മാർ എന്ന നിലയിൽ ആധാറിന് ​ഗൗരവതരമായ ശ്രദ്ധകൊടുത്തിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും മാളവിക അവിനാഷ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button