രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യല്‍ പൈലറ്റായി 19കാരി മൈത്രി; കര്‍ഷക കുടുംബത്തിലെ പെണ്‍താരത്തിന് അഭിനന്ദനം

സൂറത്ത്: സൂറത്തിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മൈത്രി പട്ടേല്‍ എന്ന പത്തൊമ്പതുകാരി രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യല്‍ പൈലറ്റായി അഭിമാനമായിരിക്കുകയാണ്. ‘മൈത്രിയുടെ കുതിപ്പ് ആകാശോന്നതിയിലേക്ക് ഉയരട്ടെ. നാടിന്റെ പ്രചോദനവും ആവേശവുമാണ് ഇവള്‍’ എന്നാണ് മൈത്രിയെ സന്ദര്‍ശിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പെണ്‍കുട്ടിയെ ആശംസിച്ചത്.

അമേരിക്കയിലായിരുന്നു കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനം. 18 മാസം ദൈര്‍ഘ്യമുള്ള കോഴ്സ് 12 മാസംകൊണ്ട് പൂര്‍ത്തിയാക്കിയാണ് മൈത്രി മികവ് തെളിയിച്ചത്. സൂറത്തിലെ കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളാണ് മൈത്രി. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ആയയായ അമ്മ രേഖയും മൈത്രിയുടെ ചിറക് വിരിക്കാനുള്ള സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. കുട്ടിക്കാലം തൊട്ടേ പൈലറ്റാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച മൈത്രിക്ക് കുടുംബം എല്ലാ പിന്തുണയും നല്‍കി.

അങ്ങനെയാണ് മാതാപിതാക്കള്‍ മകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിച്ചത്. അവള്‍ നന്നായി പഠിക്കുകയും ചെയ്തു കാന്തി പട്ടേല്‍ പറയുന്നു. പൈലറ്റ് പരിശീലനത്തിന്റെ ഭാരിച്ച സാമ്പത്തികബാധ്യത തന്നെയായിരുന്നു പ്രധാന വെല്ലുവിളി. പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്.

സൂറത്തില്‍നിന്ന് യാത്രക്കാരെ മുംബൈ വിമാനത്താവളത്തില്‍ എത്തിക്കുന്ന ജോലിയും നോക്കിയിരുന്ന കാന്തി പട്ടേലിന് എയര്‍പോര്‍ട്ടിലെത്തിയാല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും കാണുന്നത് പതിവായിരുന്നു. ഇവിടെ വെച്ചാണ് മകളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാന്‍ ഉറച്ച തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ബോയിങ് വിമാനം പറത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് മൈത്രി പറയുന്നു. അതിനുള്ള പരിശീലനം വൈകാതെ തുടങ്ങും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ രാജ്യത്തിന്റെ ആകാശത്ത് മൈത്രിയുടെ നേതൃത്വത്തില്‍ വിമാനങ്ങള്‍ പറന്നുയരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News