മുംബൈ: ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍നിന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നടപടി. ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം എന്നീ കാര്യങ്ങളില്‍ നിർദേശം സമര്‍പ്പിക്കാന്‍ ഡോ. നരേന്ദ്ര ജാധവ് കമ്മിറ്റിക്ക് രൂപം നൽകിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഏപ്രില്‍ 16നാണ് ഇംഗ്ലിഷിനും മറാഠിക്കും പുറമെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി പഠനം കൂടി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.

