ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലിവ്-ഇൻ പങ്കാളികൾക്ക് കടുത്ത നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ തങ്ങളുടെ ബന്ധം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന യുസിസിയുടെ നിർണ്ണായക കരട് സംസ്ഥാന സർക്കാർ തയ്യാറാക്കി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം നടപ്പിലാക്കിയ നിയമ മാതൃകകൾ വിശദമായി പരിശോധിച്ച ശേഷമാണ് മധ്യപ്രദേശ് ഈ നിർണായക നീക്കത്തിലേക്ക് കടക്കുന്നത്. പുതിയ നിയമപ്രകാരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന പ്രായപൂർത്തിയായ യുവതി-യുവാക്കൾ ജില്ലാ രജിസ്ട്രാറെ സമീപിച്ച് പ്രായവും വിലാസവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കി ഔദ്യോഗികമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
നിർദിഷ്ട നിയമ പ്രകാരം രജിസ്റ്റർ ചെയ്യാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയാണ് പുതിയ നിയമത്തിന്റെ കരടിൽ ശുപാർശ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത ലിവ്-ഇൻ പങ്കാളികളെ കുറിച്ച് അയൽക്കാർക്കോ അല്ലെങ്കിൽ അവർ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥർക്കോ പോലീസിൽ നേരിട്ട് പരാതിപ്പെടാനുള്ള പ്രത്യേക വ്യവസ്ഥയും ഈ കരടിലുണ്ട്. ഇത്തരം പങ്കാളികളുടെ വിവരങ്ങൾ പ്രാദേശിക പോലീസ് സ്റ്റേഷനിലെ പ്രത്യേക ഡാറ്റാബേസിൽ സൂക്ഷിക്കും. പങ്കാളികളിൽ ഒരാൾക്ക് 21 വയസ്സിൽ താഴെ പ്രായമുണ്ടെങ്കിൽ ഇവരുടെ മാതാപിതാക്കളെ പോലീസ് നേരിട്ട് വിവരമറിയിക്കും. ലിവ്-ഇൻ ബന്ധം അവസാനിപ്പിച്ച് പിന്നീട് വേർപിരിയുകയാണെങ്കിൽ വിവാഹമോചനത്തിന് സമാനമായി ഔദ്യോഗികമായി രജിസ്‌ട്രേഷൻ റദ്ദാക്കണം. അതേസമയം ലിവ്-ഇൻ പങ്കാളി വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ സ്ത്രീക്ക് നിയമപരമായ ജീവനാംശം ഉറപ്പാക്കുന്ന വ്യവസ്ഥയും കരട് നിയമത്തിലുണ്ട്.
വ്യത്യസ്ത പാരമ്പര്യങ്ങളും ആചാരങ്ങളുമുള്ള സംസ്ഥാനത്തെ ഗോത്രവർഗ വിഭാഗങ്ങളെ ഈ പുതിയ നിയമപരിധിയിൽ നിന്ന് തുടക്കത്തിൽ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ലിവ് -ഇൻ ബന്ധങ്ങളെ കർശനമായ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി ഇതോടെ മധ്യപ്രദേശ് മാറും. 2024ൽ യുസിസി പാസാക്കിയ ഉത്തരാഖണ്ഡ് 2025-ന്റെ തുടക്കത്തിലാണ് ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുത്തിയത്. തൊട്ടുപിന്നാലെ 2025ൽ ഗുജറാത്തും, 2026ൽ അസമും സമാനമായ നിയമങ്ങൾ നിയമസഭകളിൽ പാസാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ലിവ് -ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് കൃത്യമായ ജീവനാംശം ഉറപ്പാക്കാനും ഈ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് തുല്യമായ സ്വത്തവകാശം നൽകാനുമുള്ള ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ചൂഷണം തടയാനും ഇത്തരം കർശന നിയമങ്ങൾ അനിവാര്യമാണെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ അമിതവും അപകടകരവുമായ കടന്നുകയറ്റമാണിതെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂർത്തിയായവർക്ക് സ്വന്തം താല്പര്യപ്രകാരം പങ്കാളിയെ തിരഞ്ഞെടുക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) ഉറപ്പ് നൽകുന്നുണ്ടെന്ന സുപ്രീം കോടതിയുടെ മുൻകാല വിധിയാണ് നിയമത്തെ എതിർക്കുന്നവർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.
സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായി രംഗത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ഈ നിയമം മാറുമെന്ന ആശങ്കയും പരക്കെയുണ്ട്. എന്നാൽ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ തേടിയ ശേഷമായിരിക്കും അന്തിമ ബില്ലിന് രൂപം നൽകുകയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
English Summary
The Madhya Pradesh government is set to impose strict regulations on live-in relationships as part of implementing the Uniform Civil Code (UCC). According to the draft prepared by the state after analyzing models from Uttarakhand, Gujarat, and Assam, live-in partners must register their relationship with the district registrar. Failing to register could attract a jail term of up to three months. The draft also allows neighbors or landlords to report unregistered couples to the police. If any partner is under 21, parents will be informed, and any official split will require formal de-registration. While supporters argue this protects women’s rights and secures maintenance, critics view it as an intrusion into privacy, violating Article 21 of the Constitution.


