തിരുവനന്തപുരം: ഉത്സവാന്തരീക്ഷത്തിലാണ് എല്ലായിടത്തും സർക്കാരിൻ്റെ വാർഷികാഘോഷം നടന്നതെന്നും ജനകീയ മുന്നേറ്റമാണ് ഓരോ ജില്ലയിലും കണ്ടതെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വർഷങ്ങളായി ശ്രമം നടക്കുകയാണെന്നും. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഇടതടവില്ലാതെ വേട്ടയാടുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ പ്രതിഷേധിക്കുകയും കേരളത്തിൽ ഏജൻസികളുടെ ഇടപെടലിനെ പൂർണമായും പിന്തുണയ്ക്കുകയുമാണ് യുഡിഎഫ് ചെയ്തതെന്നും ദേശീയപാതാ നിർമാണത്തിലുണ്ടായ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിൻ്റെ തലയിൽ വെച്ചുകെട്ടാൻ തുടക്കത്തിൽ ശ്രമം നടന്നുവെങ്കിലും ആർക്കാണ് ഉത്തരവാദിത്വം എന്നത് നാഷണൽ ഹൈവേ അതോറിറ്റി (എന്‍എച്ച്എ) പിന്നീട് വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ പ്രതിപക്ഷം ഒരു തരത്തിലുള്ള പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെ വികസനം തടയുകയാണ് പ്രതിപക്ഷം ചെയ്തതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ഇടതുപക്ഷമുന്നണി സർക്കാർ ഇല്ലെങ്കിൽ ദേശീയപാത 66 ഇല്ല. കേരളമില്ലെങ്കില്‍ ഇന്ത്യയുണ്ടോ? കേരളത്തിൽ പദ്ധതി നല്ല രീതിയിൽ നടത്താൻ സംസ്ഥാനം എല്ലാ സഹായവും നൽകി. മറ്റൊരു സംസ്ഥാന സർക്കാരിനോടും പറയാത്ത ഡിമാൻഡ് ആണ് കേന്ദ്രസർക്കാർ കേരളത്തോട് പറയുന്നത്. വിഹിതം വെട്ടിച്ചുരുക്കുകയും കടം വാങ്ങാനുള്ള ശേഷി ഇല്ലാതെ ആക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാർ.
കേരളത്തിന്റെ കൂടി പണമുപയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ എല്ലാ കാര്യവും നടക്കുന്നത്. ആ പണത്തിന്റെ ഭാഗമായി കേരളത്തിന് കിട്ടേണ്ടുന്ന വിഹിതമുണ്ട്. അത് കിട്ടിയില്ലെന്നാണ് പറഞ്ഞത്. ഒന്നും കിട്ടിയില്ലെന്ന് ആരാ പറഞ്ഞത്? ഞാനങ്ങനെ പറഞ്ഞിട്ടില്ല. അത് നിങ്ങളെന്റെ നാവില്‍ കൂട്ടിവെച്ചതാണ്. ഞാന്‍ പറഞ്ഞത് കേരളത്തിന് അവകാശപ്പെട്ട അധികാരപ്പെട്ട പണം തന്നില്ലെന്നാണ്.
ഈ ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ല എന്നു പറയുന്നതിനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് അഭിപ്രായം. അന്നത്തെ സര്‍ക്കാര്‍ മടക്കി അയച്ചതല്ലേ. ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ നാഷണല്‍ ഹൈവേ 66 ന്റെ ഇന്നത്തെ അവസ്ഥയില്ല.
ആരെങ്കിലും പറയുന്നതനുസരിച്ചാണോ നാഷണല്‍ ഹൈവേ അതോറിറ്റി ഡിപിആര്‍ തയ്യാറാക്കുന്നത്? കേരളത്തില്‍ ഗുണനിലവാരമുള്ള റോഡുണ്ടല്ലോ.
കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി എൻഎച്ച്എ ശക്തമായ നിലപാടെടുത്തു. അതുതന്നെയാണ് സംസ്ഥാന സർക്കാരും ആഗ്രഹിച്ചത്. വലിയ സംഖ്യ ഇലക്ടറൽ ബോണ്ട് കൊടുത്ത കമ്പനികളാണ് കരാറുകാരായി വന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ബിജെപിയ്ക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികൾക്ക് ചില സംസ്ഥാനങ്ങളിൽ ദേശീയ പാതാ നിർമാണത്തിൻ്റെ കരാർ നൽകി. നിർമാണത്തിൽ എവിടെയാണ് കോട്ടമുണ്ടായതെന്ന് പരിശോധിക്കണം.
കരിമ്പട്ടികയിൽ പെടുത്തേണ്ടവരെയെല്ലാം പെടുത്തണം. റോഡ് പൊളിഞ്ഞല്ലോ എന്ന ആഹ്ളാദമാണ് യുഡിഎഫിന്. പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇനിയും ഒരു കൊല്ലമുണ്ടല്ലോ. ഒരു കൊല്ലം കൊണ്ട് നമുക്ക് നോക്കാം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമില്ലല്ലോ. എന്ത് പ്രതിപക്ഷ പ്രവര്‍ത്തനമാണുണ്ടായത്? എന്തെങ്കിലും ഒരു സമരം പ്രതിപക്ഷം ഇടതുപക്ഷമുന്നണിസര്‍ക്കാരിനെതിരെ നടത്തിയോ? വികസനം തടയുകയാണ് പ്രതിപക്ഷം ചെയ്തത്.
സില്‍വര്‍ലൈന്‍ മുതലിങ്ങോട്ട് കല്ലുപിഴുതതുള്‍പ്പെടെ പ്രതിപക്ഷം ചെയ്തിട്ടുണ്ട്. ദേശീയപാതയ്‌ക്കെതിരായി സമരം നടത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരായിട്ട് ഒരുപാട് സമരം നടത്തിയിട്ടുണ്ട്. ഇതെല്ലാം കേരളം കണ്ട ഏറ്റവും വലിയ വികസനപ്രവര്‍ത്തനങ്ങളാണ്. ഇങ്ങനെയുള്ള കേരളം, കേന്ദ്രം, രാജ്യം, ലോകം ശ്രദ്ധിക്കുന്ന ഏറ്റവും നല്ല വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഇവിടെ പ്രതിപക്ഷം സമരം നടത്തിയിട്ടുണ്ട്.
ഈ സമരം നടത്തുന്നതുകൊണ്ട് കേരളത്തിലെ ഈ വികസനപ്രവര്‍ത്തനങ്ങളൊന്നും ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ല. ശരിയായ രീതിയില്‍ തന്നെ നടത്തുകയാണ് ചെയ്തിട്ടുള്ളത്. സമരം നടത്തുക എന്നുപറഞ്ഞാല്‍ അവര്‍ നടത്തിയിട്ടുള്ള സമരങ്ങളെല്ലാം രാഷ്ട്രീയമായ ഉള്ളടക്കത്തോടുകൂടിയ വികസനത്തിനെതിരെയുള്ള സമരമാണ്. പ്രതിപക്ഷമെന്നാല്‍ ക്രിയാത്മകമായിരിക്കണം.
കാര്യങ്ങള്‍ ഫലപ്രദമായി മനസ്സിലാക്കി എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും അംഗീകരിക്കേണ്ടതിനെ അംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കേണ്ടത്. രണ്ടാം ഘട്ട ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷം രാഷ്ട്രീയമായി തീരുമാനമെടുത്തിരുന്നു.
അതിദാരിദ്യം അവസാനിപ്പിക്കാൻ പോകുന്ന ആദ്യത്തെ സംസ്ഥാനമാകാൻ പോവുകയാണ് കേരളം. വയനാട് ടൗൺഷിപ്പ് വളരെ വേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജോലി കൊടുക്കത്തക്ക രീതിയില്‍ പദ്ധതി ആസൂത്രണം ചെയ്ത് മുന്നോട്ടുപോവുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി ലഭിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉയര്‍ന്നുവരികയാണ്. അതെല്ലാം നവകേരളത്തിന്റെ പുതിയ ചിത്രമാണ്. നവകേരളത്തിനുവേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷം പിന്നിട്ട് പത്താം വര്‍ഷത്തിലേക്ക് പോകുകയാണ്.
തുടര്‍ന്ന് ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ നല്ല രീതിയിലുള്ള ജനകീയ അടിത്തറ കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണെന്നുള്ളതാണ് കോരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം. ഓരോ മണ്ഡലത്തിലും 1000 കണക്കിന് ആളുകൾക്ക് ജോലി കൊടുക്കാൻ ഉള്ള മെഗാ ജോബ് ഫെയർ നടക്കാൻ പോകുന്നു. ഇത് നവകേരളത്തിന്റെ മുഖമാണ്.

