32.3 C
Kottayam
Wednesday, April 24, 2024

IPL T20 നിര്‍ണ്ണായകമത്സരത്തില്‍ കളിമറന്ന് മധ്യനിര, രാജസ്ഥാനെതിരെ ലഖ്‌നൗവിന് 179 റണ്‍സ് വിജയലക്ഷ്യം

Must read

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ വേണ്ട രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. 29 പന്തില്‍ 41 റണ്‍സെടുത്ത യഷസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39), സഞ്ജു സാംസണ്‍ (24 പന്തില്‍ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു.

മോശം തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. മൂന്ന് ഓവറില്‍ തന്നെ ജോസ് ബട്‌ലറെ (2) നഷ്ടമായി. ആവേഷ് ഖാനെ സ്‌കൂപ്പ് ചെയ്യാനുള്ള ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് തെറിച്ചു. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെ നിയന്ത്രണം ഏറ്റെടുത്തു. ജയ്‌സ്വാളിനൊപ്പം 64 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഡീപ്പ് പോയിന്റില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി.

സഞ്ജു പുരത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 75 റണ്‍സുണ്ടായിരുന്നു. പിന്നാലെ രണ്ട് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. പാര്‍ട്ട് ടൈം സ്പിന്നറായ ആയുഷ് ബദോനിക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ പിഴിച്ചു. വായുവില്‍ പൊന്തിയ പന്ത് ബദോനിയുടെ കയ്യില്‍ തന്നെ വിശ്രമിച്ചു. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.

തുടര്‍ന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പതിവിന് വിപരീതമായി ആക്രമിച്ച് കളിച്ചു. കേവലം 18 പന്തുകള്‍ മാത്രം നേരിട്ട ദേവ്ദത്ത് രണ്ട് സിക്‌സിന്റേയും അഞ്ച് ഫോറിന്റേയും പിന്‍ബലത്തിലാണ് 39 റണ്‍സെടുത്തത്. എന്നാല്‍ രവി ബിഷ്‌ണോയ് ദേവ്ദത്തിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. റിയാന്‍ പരാഗിനെയും (16 പന്തില്‍ 17) ബിഷ്‌ണോയ് മടക്കി. ജയിംസ് നീഷാം (12 പന്തില്‍ 14) റണ്ണൗട്ടാവുകയും ചെയ്തതോടെ രാജസ്ഥാന്‍ ആറിന് 152 എന്ന നിലയിലായി. 

അവസാന ഓവറുകളില്‍ ആര്‍ അശ്വിന്‍ (10), ട്രന്‍റ് ബോള്‍ട്ട് (17) എന്നിവരാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ജയിംസ് നീഷം, ഒബെഡ് മക്കോയ് എന്നിവര്‍ ടീമിലെത്തി. കുല്‍ദീപ് സെന്‍, റാസി വാന്‍ ഡര്‍ സെന്‍ എന്നിവര്‍ പുറത്തായി. ലഖ്നൗ ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം രവി ബിഷ്ണോയ് ടീമിലെത്തി.

12 മത്സരങ്ങളില്‍ 14 പോയിന്റുള്ള രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള ലഖ്‌നൗ രണ്ടാമതും. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകളേറും. ഇനി ലഖ്‌നൗവാണ് ജയിക്കുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാവാം. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍. 

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജെയ്്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week