ലൂവ്ര് മ്യൂസിയത്തിലെ കവർച്ച, രണ്ടുപേർ അറസ്റ്റിൽ; വിലപിടിപ്പുള്ളതെല്ലാം ലോക്കറിലേക്ക് മാറ്റി

പാരിസ്: ലൂവ്ര് മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ളവിവരങ്ങൾ ലഭിക്കാത്തത് വൻ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം 19-നാണ് ലൂവ്രിന്റെ രണ്ടാംനിലയിലെ ബാൽക്കണിവഴി അപ്പോളോ ഗാലറിയിൽ കടന്ന മോഷ്ടാക്കൾ 10.2 കോടി ഡോളർ (ഏകദേശം 896 കോടിരൂപ) മൂല്യം കണക്കാക്കുന്ന എട്ട് രത്നാഭരണങ്ങൾ കവർന്നത്. മോഷണമുതലുകളിലൊന്ന് മ്യൂസിയത്തിനടുത്തുനിന്ന് കിട്ടി. 

സുരക്ഷാവീഴ്ച തുറന്നുകാട്ടിയ പകൽക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങൾ ലൂവ്ര് മ്യൂസിയം അധികൃതർ ബാങ്ക് ഓഫ് ഫ്രാൻസിന്റെ ലോക്കറിലേക്കു മാറ്റിയിരുന്നു. കവർച്ചനടന്ന അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന രാജഭരണകാലത്തെ ആഭരണങ്ങളാണ് മാറ്റിയതെന്ന് ഫ്രഞ്ച് റേഡിയോയായ ആർടിഎൽ റിപ്പോർട്ട്‌ ചെയ്തു.

ലൂവ്രിൽനിന്ന് 500 മീറ്റർമാത്രം അകലെയാണ് ബാങ്ക് ഓഫ് ഫ്രാൻസ്. ഇവിടെ ഭൂനിരപ്പിൽനിന്ന് 27 മീറ്റർ ആഴത്തിലുള്ള അറയിലാണ് രാജ്യത്തിന്റെ സ്വർണശേഖരം സൂക്ഷിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News