‘ഒരു പക്ഷെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് അച്ചാച്ചനെ അവസാനമായി കാണാന്‍ പറ്റുമായിരുന്നു’ കണ്ണീരായി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ലിനോയുടെ കുറിപ്പ്

കോട്ടയം: ”ഒരു പക്ഷേ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് അച്ചാച്ചനെ അവസാനമായി കാണാന്‍ പറ്റുമായിരുന്നു. രോഗമുണ്ടെങ്കില്‍ എന്റെ വീട്ടിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും അത് ഞാനായിട്ട് പടര്‍ത്തില്ലെന്ന് ഉറപ്പിച്ചത് കൊണ്ടാണിത് സംഭവിച്ചത്” കൈയ്യെത്തും ദൂരത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിട്ടും മരണമടഞ്ഞ പിതാവിനെ ഒരു നോക്ക് കാണാന്‍ കഴിയാത്ത ലിനോ ആബേലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയെ ഈറനണിയിക്കുന്നു.

ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാനാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തുന്നത്. എന്നാല്‍, കൊറോണ ഭീതി ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് സ്വമോധയ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസോലേഷനില്‍ പ്രവേശിച്ചു. ലിനോ ഐസോലേഷനില്‍ പ്രവേശിച്ച നാളുകളിലാണ് അച്ഛന്‍ ആബേലിന്റെ നില ഗുരുതരമാകുന്നതും ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് മരിക്കുന്നതും.

എല്ലാ മുന്‍ കരുതലുകളോടെയും ഖത്തറില്‍ നിന്നെത്തിയ ലിനോ, എന്‍95 മാസ്‌കുകള്‍ ധരിക്കുകയും
ആരോടും അടുപ്പം പാലിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ഛന്‍ മരിച്ച ശേഷം കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. തൊട്ടടുത്ത് ഉണ്ടായിട്ടും കരയാന്‍ മാത്രമാണ് കഴിഞ്ഞത്. ഒരു പക്ഷേ റിപ്പോര്‍ട്ട് ചെയ്യാന്‍ നിന്നില്ലായിരുന്നെങ്കില്‍ അച്ഛനെ കാണാന്‍ കഴിയുമായിരുന്നുവെന്ന് ലിനോ ഫേസ്ബുക്ക് കുറിച്ചു.

‘തൊട്ടടുത്ത് ഉണ്ടായിട്ടും പിതാവിനെ അവസാനമായി കാണാന്‍ കഴിയാത്ത ചെറുപ്പക്കാരന്റെ അവസ്ഥ അങ്ങേയറ്റം സങ്കടകരമാണ്. തന്റെ സാമൂഹ്യബോധവും ഉത്തരവാദിത്വവുമാണ് ലിനോയെ ഈ ത്യാഗത്തിലേക്ക് നയിച്ചത്’ -മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ലിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Miss you achacha

എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാൻ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല

മറ്റൊരാൾക്കു ഒരു inspiration അകാൻ share ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിൽ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.
.

ഞാൻ ലിനോ ആബേൽ

മാർച്ച് 7 രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത് പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടന്ന് തന്നെ ഞാൻ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോൾ ആണ് അറിയുന്നത് അച്ചാച്ചൻ(അച്ഛൻ) രാത്രിയിൽ കട്ടിലിൽ നിന്നു ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന് തൊടുപുഴ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു പിന്നീട് വിളിച്ചപ്പോൾ casuality യിൽ ആണെന്നും സ്കാൻ ചെയ്തപ്പോൾ internal bleeding ബ്ലീഡിങ് ആണെന്നും പറഞ്ഞു എന്റെ കമ്പനിയിൽ പറഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു നാട്ടിലെ കൊറോണ വാർത്തകൾ കാണുകയും എത്തുവാൻ പറ്റുമോ എന്നും അറിയില്ലായിരുന്നു എങ്കിലും രാത്രിയിൽ qatar ൽ നിന്നും യാത്ര തിരിച്ചു

8 ആം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും ഫ്ലൈറ് ഫോം ഫിൽ ചെയ്തു ഏൽപ്പിക്കുകയും ചെയ്തു എനിക്ക് അപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു Temperature നോർമൽ ആയിരുന്നു

Mask ഞാൻ അവിടെ നിന്നു വരുമ്പോൾ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയിൽ നിന്നും N95 mask ഞാൻ വാങ്ങിച്ചിരുന്നു

ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാൻ ശ്രദിച്ചിരുന്നു അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നങ്ങുകൊണ്ടു അച്ഛനെ കാണാൻ നിന്നില്ല അപ്പോൾ അച്ഛൻ വെന്റിലേറ്റർ ആയിരുന്നു .

അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമക്കുകയും തൊണ്ടയിൽ എന്തോപോലെ തോന്നുകയും ചെയ്തു ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാൻ കാരണം എന്റെ വീട്ടിലുള്ളവരും എന്റെ ചുറ്റുമുള്ളവരെയും ഓർത്തപ്പോൾ കൊറോണ സെക്ഷനിൽ അറിയിക്കാൻ തന്നെ തീരുമാനിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ തന്നെ കൊറോണ സെക്ഷനിൽ ബന്ധപ്പെടുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു ഖത്തർ എല്ലായിടത്തും കൊറോണ സ്പ്രെഡ് ആകുന്നതുകൊണ്ടു school supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താൽകാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു അവിടെ നിന്നും എന്നെ ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അന്ന് രാത്രിയിൽ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു ഇവിടെ ഐസോലാഷൻ വാർഡിൽ നിന്നും ഒന്നു കാണാൻ സാദിക്കുമോയെന്നു ചോദിച്ചപ്പോൾ ഇപ്പോളത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നും അറിയിച്ചു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളൂ …

തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാൻ പറ്റാതിരിക്കുന്നത് ഭീകരമാണ്

പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലിൽ നിന്നു വീണതുകൊണ്ടു. ഞാൻ കിടന്നിരുന്ന റൂമിന്റെ മുൻ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് 10 ആം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലൻസ് പോകുമ്പോൾ ജനലിൽ കൂടി നോക്കി നിൽക്കാനേ കഴിഞ്ഞോളൂ…

വീട്ടിൽ എത്തിയപ്പോൾ വീഡിയോ കാൾ ചെയ്താണ് ഞാൻ അച്ചാച്ചനെ അവസാനമായി കണ്ടത്

ഒരുപക്ഷേ ഞാൻ റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ കാണാൻ പറ്റുമായിരുന്നു…

എന്റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാൻ ആയിട്ടു രോഗം ഉണ്ടെങ്കിൽ പടർത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാൻ പറ്റാതിരുന്നത്…

ദയവായി പ്രവാസികൾ അടുത്തുള്ള മെഡിക്കൽ ഓഫീസിൽ അറിയിക്കുക കുറച്ചു ദിവസങ്ങൾ ഇതിനായി മാറ്റിവച്ചാൽ നിങ്ങൾക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം

“Isolation ward is not a concentration camp*”

ഇപ്പോഴും ഐസോലാഷൻ റൂമിൽ ആണ് negative result വരുന്നതും കാത്തു…
ഒരുപക്ഷേ negative result ആണെങ്കിൽ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.

ഇന്ന് 12 march 2020 time 7:10

ലിനോ ആബേൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News