കൊച്ചി: തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി.കെ. സിനിമയിൽ പ്രൊഡക്‌ഷൻ ചെലവ് കൂട്ടാനും ആരെയും തള്ളിത്തള്ളി കുപ്പിയിൽ ഇറക്കാനും പ്രത്യേക കഴിവുള്ള ആളാണ് ഇദ്ദേഹമെന്ന് ഗോപകുമാർ പറയുന്നു. അഭിലാഷ് പിള്ളയുടെ പേര് പരാമർശിക്കാതെയാണ് ഗോപകുമാറിന്റെ പരിഹാസ കുറിപ്പ്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ‘മാളികപ്പുറം’, ‘ആനന്ദ് ശ്രീബാല’ എന്നീ സിനിമകളിൽ ലൈൻ പ്രൊഡ്യൂസർ ആയിരുന്നു ഗോപകുമാർ.
‘‘ഒരു സിനിമയ്ക്ക് പിആർ വർക്ക് അത്യാവശ്യമാണ്, പല ആർട്ടിസ്റ്റുകളും പഴ്സനൽ പിആർ ചെയ്യാറുണ്ട്, എന്നാൽ സിനിമയ്ക്കും മുകളിൽ നിർമാതാവിന്റെ ചിലവിൽ പഴ്സനൽ പിആർ ചെയ്യാൻ കഷ്ടപ്പെടുന്ന ഒരു എഴുത്തുകാരൻ ചെങ്ങായിയുണ്ട്. ടിയാൻ സിനിമ റിലീസ് അടുത്താലുടൻ അതിലെ നായകനും സംവിധായകനും നിർമാതാവിനും മുകളിൽ തന്റെ തലയും ഫുൾ ഫിഗറും വരണമെന്നും തന്റെ പേരിൽ സിനിമ അറിയപ്പെടണമെന്നും കൂടെയുള്ള വാലുകളെ പറഞ്ഞേർപ്പാടാക്കും, പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഏത് പരിപാടികളിലും “തന്നെ മാത്രം” പ്രേത്യേകം പുകഴ്ത്തി പാടാൻ സിൽബന്ധികളെ ഇറക്കും.
ഹൈജാക്കിങ് സ്റ്റാർ ആണ് ഗെഡി..പിള്ള മനസ്സിൽ കള്ളമില്ലെന്നാണ്, എന്നാൽ ഈ പിള്ളയുടെ അടിമുടി, കള്ളത്തിൽ മുങ്ങിയ ഫ്രോഡേഷ് കുമാറാണ്. ഏത് ദിക്കിൽ പോയാലും ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ നിന്നെ എന്റെ അടുത്ത പടത്തിൽ എടുക്കാമെന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു കളയുന്ന മോഹൻകുമാർ കൂടിയാണ്.
മുജ്ജന്മ പാപം കൊണ്ടെന്തോ ടിയാനൊപ്പം രണ്ട് പടത്തിലേ വർക്ക് ചെയ്യാനുള്ള കഷ്ടകാലം ഉണ്ടായുള്ളൂ, പ്രൊഡക്‌ഷൻ ചെലവ് കൂട്ടാൻ ഈ ചെങ്ങായിക്ക് വലിയ ഉത്സാഹമാണെന്ന് മാത്രമല്ല തള്ളി തള്ളി ആരെയും കുപ്പിയിൽ ഇറക്കാനുള്ള പ്രത്യേക കഴിവുമുണ്ട്.
സെറ്റിൽ നിത്യവും ബന്ധുമിത്ര സുഹൃത്താദികളായി ഒരു പടയെ തന്നെ വിളിച്ചു വരുത്തും. (ചിലത് മനഃപൂർവം പറയുന്നില്ല, പറഞ്ഞാൽ ടിയാൻ അടപടലമാവും) സിനിമയിൽ നിർമാതാവിനും സംവിധായകനും പുല്ലു വില കൊടുത്തുകൊണ്ട് കൈകടത്തലുകൾ നടത്തും പുകഴ്ത്തലുകാരെ സിനിമയിൽ തിരുകി കയറ്റും, കുറച്ചു പേരെ പുകഴ്ത്താനായി ചുറ്റും കൊണ്ടു നടക്കും, എല്ലാം നിർമാതാവിന്റെ ചെലവിൽ തന്നെ.
കുറച്ചു ഉളുപ്പ് ഡെഡിക്കേറ്റ് ചെയ്യുവാണ് പിള്ളയ്ക്ക്, ഒരു കാര്യത്തിൽ മാത്രമാണ് സമാധാനം, എംടിക്കു ശേഷം ആരെന്ന ചോദ്യത്തിന് ഞാൻ തന്നെയെന്ന് സ്വയം പറയാൻ മാത്രം എളിമയുമുണ്ട് പിള്ളയ്ക്ക്. ഇനി പറയ്, മീഡിയയ്ക്ക് മുന്നിൽ വന്നിരുന്ന് കള്ളം പറഞ്ഞു നേരം വെളുപ്പിക്കാനും സ്വയം വെളുപ്പിക്കാനും നോക്കുന്ന തള്ളാഷ് പിള്ള ആരാണ്.’’–ഗോപകുമാറിന്റെ വാക്കുകൾ.

