തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു,8 പേർ ചികിത്സയിൽ

ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നൽ ഉണ്ടായത്. പരുക്കേറ്റ എട്ട് പേർ ചികിത്സയിലാണ്.

ഇവര്‍ ​അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആലക്കോട് കച്ചിറപ്പാറയില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഗ്രാനൈറ്റ്സ് എന്ന പാറമടയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചന്‍കോവില്‍ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടില്‍ അശ്വിന്‍ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയന്‍ (55), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്പാവൂര്‍ സ്വദേശികളായ ആശോകന്‍ (50), ജോണ്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായ രാജയും മഥനരാജും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്രകാശിന്റെ നെഞ്ചിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

പാറമടയില്‍ ശുചീകരണ പ്രവൃത്തികളിലായിരുന്നു തൊഴിലാളികള്‍. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താത്കാലിക ഷെഡില്‍ കയറിയിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായാണ് ഷെഡ് നിര്‍മിച്ചിരുന്നത്. ഷെഡിനുള്ളില്‍ തറയിലും സ്റ്റൂളിലുമായി തൊഴിലാളികള്‍ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തില്‍ എല്ലാവും തെറിച്ചുവീണു. പലരും നെഞ്ചിടിച്ചാണ് തറയിലേക്ക് വീണത്.

അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിന്‍ ജോസാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജോബിനും ഷെഡിന് പുറത്തുണ്ടായിരുന്ന പാറമടയിലെ അക്കൗണ്ടന്റ് പോളും ചേര്‍ന്നാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാറമടയിലുണ്ടായിരുന്ന പരിക്കേറ്റ മൂന്ന് പേരെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവര്‍ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും ഇടവെട്ടിയില്‍ നിന്നും കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് തൊടുപുഴ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News