ചിത്തരഞ്ജൻ എം.എൽ.എ.യ്ക്കു വധഭീഷണി

ആലപ്പുഴ:ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. തിരുവനന്തപുരത്തെ എം.എൽ.എ.ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിക്കത്തു ലഭിച്ചത്. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നിൽവെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനൽകി കൊല്ലുമെന്നും കത്തിൽ ഭീഷണിയുണ്ട്. ഒൻപതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു.

എ.എൻ. ഷംസീർ എം.എൽ.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം എന്നിവർക്കെതിരേയും ഈ കത്തിൽ ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണു കത്തിൽ പേരെഴുതിയിരിക്കുന്നത്. എം.എൽ.എ. കത്ത് ആഭ്യന്തരവകുപ്പിനു കൈമാറി. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നിവർക്കു പരാതിനൽകി.

സമാനമായതരത്തിലുള്ള വധഭീഷണി കഴിഞ്ഞമാസം അവസാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യ്ക്കു നേരെയും ഉണ്ടായിരുന്നു. എം.എൽ.എ.ഹോസ്റ്റലിലെ വിലാസത്തിലാണ് ഊമക്കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നും കത്തിൽ പറഞ്ഞിരുന്നു. കോഴിക്കോട്ടുനിന്നാണ് കത്ത് പോസ്റ്റുചെയ്തിരുന്നത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News