ആഴങ്ങളിൽനിന്ന് വീണ്ടെടുത്തത് ജീവന്‍; നീരജിനും അധിനും രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം

തൃശൂർ: തൃശൂർ സ്വദേശികളായ വിദ്യാർഥികളെ രാഷ്ട്രപതി സ്വാതന്ത്ര്യദിനത്തിൽ ധീരതാ പുരസ്കാരം നൽകി ആദരിക്കും. പറപ്പൂക്കര സ്വദേശി നീരജ് കെ നിത്യാനന്ദ്, മുല്ലശ്ശേരി സ്വദേശി അധിൻ പ്രിൻസ് എന്നിവരാണ് രാഷ്ട്രപതിയുടെ 2022ലെ ധീരതാ പുരസ്കാരത്തിന് അർഹരായത്. ആഴങ്ങളിൽനിന്ന് ജീവനുകൾ രക്ഷിച്ച നീരജിന് ഉത്തം ജീവൻ രക്ഷാ പഥക്കും അധിൻ ജീവൻ രക്ഷാ പഥക്കുമാണ് ലഭിക്കുക.

കുളത്തിൻ്റെ ആഴങ്ങളിൽ അകപ്പെട്ട കളിക്കൂട്ടുകാരനെയാണ് നീരജ് സധൈര്യം രക്ഷപ്പെടുത്തിയത്. പോങ്കോത്രയിൽ കഴിഞ്ഞവർഷം ജൂണിലായിരുന്നു ഈ സംഭവം. നീരജിൻ്റെ സുഹൃത്ത് 10 വയസുകാരൻ ഗോപാലകൃഷ്ണൻ സൈക്കിൾ ചവിട്ടുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു.

കുളത്തിനു സമീപം കളിക്കുകയായിരുന്ന നീരജ് ആത്മധൈര്യം മുറുകെപിടിച്ചു കളിക്കൂട്ടുകാരനെ രക്ഷപ്പെടുത്താനായി കുളത്തിലേക്ക് ചാടി. മുങ്ങിത്താഴുകയായിരുന്ന ഗോപാലകൃഷ്ണനെ നീരജ് ഉടൻതന്നെ രക്ഷപ്പെടുത്തി കരയ്ക്കുകയറ്റുകയായിരുന്നു.

2022 ജൂണിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന പത്താം ക്ലാസ് വിദ്യാർഥി ഇർഫാനാണ് അധിൻ രക്ഷകനായത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്താനിറങ്ങിയ ഇർഫാൻ കയത്തിൽ അകപ്പെടുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രക്കിടെ സംഭവം കണ്ട അധിൻ ഉടൻ കുളത്തിൽ ചാടി ഇർഫാനെ രക്ഷപ്പെടുത്തുകയായിരുന്നു.

നന്ദിക്കര ഗവ. ഹൈസ്കൂളിലെ ഏഴാം വിദ്യാർഥിയാണ് നീരജ്. കെയു നിത്യാനന്ദ് ആണ് പിതാവ്. മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ്സ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ് അധിൻ പ്രിൻസ്. പിതാവ് പ്രിൻസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News