കത്ത് വിവാദം: വിജിലൻസ് അന്വേഷണത്തിന് നിർദേശം, കത്തുകൾ പരിശോധിക്കും

തിരുവന്തപുരം: കത്ത് വിവാദത്തില്‍തിരുവന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്റെയും കത്തുകള്‍ പരിശോധിക്കാന്‍ വിജലന്‍സ് മേധാവിക്ക് നിര്‍ദേശം. വിഷയത്തില്‍ നാല് പരാതികളാണ് വിജലന്‍സിന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജലന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിറക്കിയത്.

വിജലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പി. കെ ഇ ബൈജു ആയിരിക്കും അന്വേഷണത്തിന്റെ നേതൃത്വം നല്‍കുക. ഏതെങ്കിലും തരത്തിലുള്ള അഴിമതിക്കുള്ള നീക്കത്തിന്റെ ഭാഗമാണോ കത്ത്, പിന്‍വാതിലില്‍ നിയമനവുമായി ബന്ധമുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുക. പരാതിക്കാരോട് മൊഴി രേഖപ്പെടുത്താന്‍ എസ്. പിയുടെ മുന്നില്‍ എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് ജി.എസ് ശ്രീകുമാര്‍ അടക്കമുള്ളവരാണ് പരാതിക്കാര്‍.

വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവാണ് ഹര്‍ജി ഫയലില്‍ സ്വീകരിക്കുംമുമ്പ് നോട്ടീസിന് നിര്‍ദേശിച്ചത്. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രാഷ്ട്രീയ ഇടപെടലുള്ളതിനാല്‍ സ്വതന്ത്ര അന്വേഷണത്തിന് സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണം അല്ലെങ്കില്‍ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.

വിഷയത്തില്‍ താന്‍ കത്ത് എഴുതിയിട്ടില്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ആര്യ മുഖ്യമന്ത്രിയെക്കണ്ട് കത്ത് ആര് എഴുതിയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതോടെ പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ആര്യയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍, കേസെടുത്തിട്ടില്ല. അതിനിടെയാണ് വിജിലന്‍സ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News