പ്രണയിനിയുമായി ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം; ലെസ്ബിയന്‍ പ്രണയിനി കോടതിയിലേക്ക്

കൊച്ചി: സ്വവര്‍ഗ പ്രണയിനിക്കൊപ്പം ഒന്നിച്ചു ജീവിക്കാനനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങി യുവതി. ആലുവ സ്വദേശിനിയായ ആദില നസ്രിനാണ് നിയമസഹായം തേടുന്നത്. തന്നോടൊപ്പം താമസിക്കാനെത്തിയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്നും ഫാത്തിമയെ കാണാനില്ലെന്നും യുവതി പറയുന്നു. താനൊരു ലെസ്ബിയനാണെന്നും പ്ലസ് ടു ക്ലാസ്സില്‍ സൗദിയില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് ഫാത്തിമയുമായി പ്രണയത്തിലായതെന്നും ആദില പറഞ്ഞു.

വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാര്‍ക്ക് നല്‍കിതായും നാട്ടിലെത്തി ഡിഗ്രിപഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി ലഭിച്ചിരിക്കുകയാണെന്നും ആദില പ്രതികരിച്ചു. ഫാത്തിമയുടെ പിതാവ് ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും തങ്ങള്‍ ബന്ധം തുടര്‍ന്നതായും ആദില പറയുന്നു.

ഫാത്തിമയെ കാണാനായി താന്‍ കോഴിക്കോടെത്തിയതായും അവിടെയുള്ള ഒരു സന്നദ്ധസംഘടനയില്‍ ഇരുവരും അഭയം തേടിയതായും ആദില പറയുന്നു. പിന്നീട് ആദിലയുടെ വീട്ടിലേക്ക് വന്ന ഫാത്തിമയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയതായും ഫാത്തിമയെ ആദില തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിബന്ധങ്ങളെ കുറിച്ചും എതിര്‍പ്പുകളെ കുറിച്ചും തങ്ങളിരുവരും നേരത്തെ തന്നെ ചിന്തിച്ചിരുന്നതായും ഒരുമിച്ച് ജീവിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ആദില അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News