കോൺഗ്രസ് പിന്തുണ പിൻവലിച്ചു, എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി;പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം

പാലാ: പാലാ നഗരസഭയിൽ ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷം. കോൺഗ്രസ് കൗൺസിലർമാർ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ എൽഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നൽകി. അവിശ്വാസം പാസാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

പാലാ നഗരസഭയിൽ ഭരണപക്ഷത്തിൽ തർക്കം ഉടലെടുത്തിട്ട്  ഒന്നരമാസത്തിലേറെയായി. ഈ സമയങ്ങളിലൊന്നുംതന്നെ എൽഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാൽ, ഇപ്പോൾ എൽഡിഎഫ് അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. നഗരസഭയിലെ പ്രതിപക്ഷ നേതാവ് ബിജു പാലുപടവനാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. ഭരണപക്ഷത്ത് ഭിന്നിച്ചുനിൽക്കുന്നവർ ആരെങ്കിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

പാലാ നഗരസഭയിലെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ ആറ് ഭരണപക്ഷ അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, പിന്നീട് അനുനയ ചർച്ചയിൽ പ്രതിസന്ധി വഴിമാറി. എന്നാൽ, ഇപ്പോൾ വീണ്ടും ഭരണപക്ഷത്ത് പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇത് കണക്കുകൂട്ടിയാണ് എൽഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങുന്നത്.

പുളിക്കക്കണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. എന്നാൽ, ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഡിഎഫിന്റെ കൗൺസിലർമാരായി നിൽക്കുന്ന സമയത്തുപോലും തങ്ങൾക്ക് യാതൊരുവിധ റോളും നഗരസഭയ്ക്കകത്ത് ലഭിക്കുന്നില്ലെന്നും പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാർ ഏകാധിപത്യ സ്വഭാവത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് അംഗങ്ങൾ കത്ത് നൽകിയിരുന്നത്.

സ്വതന്ത്ര കൂട്ടായ്മയുടെ സഹകരണത്തോടെ നിലവിൽ 14 പേരാണ് യുഡിഎഫ് ഭാഗത്തുള്ളത്. 12 പേരാണ് എൽഡിഎഫിന്റെ ഭാഗത്തുള്ളത്. ക്വാറം തികയാൻ 14 പേരുടെ പിന്തുണ വേണം. അവിശ്വാസം പാസാക്കിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News