‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

ആലപ്പുഴ: ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം. ഹരിപ്പാട് സ്വദേശിയായ സാവരിയ(22)യാണ് സഹപാഠിയായ സാദറുൽ അനം(23) കൊലപ്പെടുത്തിയത്. പിന്നാലെ സദറുലിനെതിരേ ഗുരുതര ആരോപണങ്ങളാണ് സാവരിയയുടെ കുടുംബം ഉയർത്തിയത്. സാവരിയയെ മതംമാറ്റാൻ സാദറുൽ ശ്രമിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.

സാവരിയയുടെ ദേഹത്ത് മുറിവുകളും ചതവുകളുമുണ്ടായിരുന്നെന്ന് സാവരിയയുടെ ബന്ധു ജനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘കാൽ മുതൽ തല വരെ ചതച്ചെടുത്തിട്ടുണ്ട്. ഒരു ലാപ്‌ടോപ് കൊണ്ട് ഒരു നിമിഷംകൊണ്ട് അടിച്ചുകൊന്നതൊന്നുമല്ല. വളരെ ബ്രൂട്ടലായി ചെയ്തിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അവിടുത്തെ പിള്ളേർ പറഞ്ഞത് സാവരിയയോട് മതംമാറാൻ സദറുൽ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ്. ഇത് അവർ കണ്ടിട്ടുണ്ട്. അവൾ സമ്മതിച്ചിരുന്നില്ല. അവസാനനിമിഷം എന്താണുണ്ടായതെന്ന് ആർക്കും അറിയില്ലെന്നാണ് ആ കുട്ടികൾ പറഞ്ഞത്’, അദ്ദേഹം പറഞ്ഞു.

ഉസ്‌ബെക്കിസ്താനിലെ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു സാവരിയയും സദറുലും. സാവരിയയും സദറുലും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് പ്രതി പെൺകുട്ടിയുടെ തലയ്ക്ക് ലാപ്‌ടോപ് കൊണ്ട് അടിക്കുകയായിരുന്നെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് പ്രതി തന്നെ കഴിഞ്ഞ  സാവരിയയെ അവിടുത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സാവരിയ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News